ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി വീണ്ടും്അധികാരത്തിലേക്ക്. ഗുജറാത്തിലെ വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിലാണ് ബിജെപി ലീഡ് നേടിയത്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ ലീഡി നിലയില്‍ പിന്തള്ളുകയും ചെയ്തു. ആകെയുള്ള 182 സീറ്റുകളില്‍ 102 സീറ്റില്‍ ബിജെപിയും 77 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ട് വിഹിതം മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസിന് 42.5 ശതമാനം വോട്ട് വിഹിതം നേടി നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. ഹിമാചല്‍ പ്രദേശില്‍ 42 സീറ്റുകളില്‍ ബിജെപി ലീഡ് നിലനിര്‍ത്തുകയാണ്. ആകെയുള്ള 68 സീറ്റില്‍ 23 ഇടത്ത് കോണ്‍ഗ്രസ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി ഇവിടെയും അധികാരത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസ് എന്ന് വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്താനായത് ആത്മവിശ്വാസം നല്‍കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായുടെയും സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസ് കാഴ്ച വെച്ചത്.