സൂറത്ത്: ഗുജറാത്ത് സൂറത്തിലെ മുൻസിപ്പൽ കോർപ്പറേഷനിൽ യുവതികളെ നഗ്നരാക്കി ഗർഭപരിശോധന നടത്തിയത് വിവാദമായി. വനിതാ ട്രെയിനി ക്ലർക്കുകളെ നഗ്നരാക്കി ഗർഭപരിശോധന നടത്തിയെന്നാണ് ആരോപണം.

ആശുപത്രിയിലെ ഗെെനക്കോളജി വാർഡിൽ പത്തോളം യുവതികളെ ഒന്നിച്ചു നഗ്നരാക്കി നിർത്തി പരിശോധന നടത്തുകയായിരുന്നു. വനിതാ ട്രെയിനികൾ തന്നെയാണ് ഇതിനെതിരെ രംഗത്തെത്തിയത്. പരിശോധന നടത്തിയ രീതി ശരിയായില്ലെന്ന് യുവതികൾ ആരോപിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷണം നടത്താൽ സൂറത്ത് മുൻസിപ്പൽ കമ്മിഷണർ ഉത്തരവിട്ടു.

സൂററ്റ് മുനിസിപ്പൽ ഇൻസ്റ്റി‌റ്റ‌്യൂട്ടിൽ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ആശുപത്രിയിൽ ഫെബ്രുവരി 20 നാണ് ആരോപണത്തിന് ഇടയാക്കിയ സംഭവം നടക്കുന്നത്. അവിവാഹിതരായ സ്ത്രീകളെപ്പോലും നഗ്നരാക്കി ഗർഭ പരിശോധന നടത്തിയെന്നാണ് ആരോപണം. പത്തോളം യുവതികളെ ഒന്നിച്ചുനിർത്തി പരിശോധിച്ചതിനെതിരെയും യുവതികൾ രംഗത്തെത്തി. പരിശോധനയ്‌ക്ക് തങ്ങൾ എതിരല്ലെന്നും എല്ലാവരെയും ഒന്നിച്ചു നഗ്നരാക്കി നിർത്തി പരിശോധിച്ചത് ശരിയായില്ലെന്നും യുവതികൾ ആരോപിച്ചു.

മൂന്നു വർഷത്തെ പരിശീലന കാലയളവ് പൂർത്തിയായപ്പോൾ എല്ലാ ട്രെയിനി ജീവനക്കാരും അവരുടെ ശാരീരിക ക്ഷമത തെളിയിക്കാൻ ശാരീരിക പരിശോധന നടത്തേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു. ഗെെനക്കോളജി വിഭാഗത്തിലെ ഡോക്‌ടർമാരുടെ പെരുമാറ്റത്തിനെതിരെയും യുവതികൾ ആരോപണമുന്നയിച്ചിട്ടുണ്ട്.

എസ്എംസി എംപ്ലോയീസ് യൂണിയൻ വ്യാഴാഴ്ച കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ബഞ്ചനിധി മൂന്നംഗ സമിതിയെ രൂപീകരിച്ചു. സമിതിയോടു 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

ഗുജറാത്തിലെ വനിതാ കോളജിൽ ആർത്തവമുണ്ടോയെന്നറിയാൻ വിദ്യാര്‍ഥികളെ നഗ്നരാക്കി പരിശോധന നടത്തിയെന്ന വിവാദത്തിനു പിന്നാലെയാണ് ഇപ്പോഴത്തെ ആരോപണവും.