പൊലീസും ഗുണ്ടകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ ഇന്നു വാർത്തയല്ലാതായിരിക്കുന്നു. സിനിമകളെ പോലും വെല്ലുന്ന വിധത്തിലാണ് ചില പൊലീസുകാരും ക്രിമിനലുകളും തമ്മിലുള്ള ബന്ധങ്ങൾ. സേലം കണ്ണൻ കുറുശ്ശിയിൽ കുപ്രസിദ്ധ ഗുണ്ടയ്ക്കു പിറന്നാൾ കേക്ക് വായിൽ വച്ചു നൽകിയാണ് ഇൻസ്പെക്ടർ ‘സ്നേഹം’ പ്രകടിപ്പിച്ചത്. സംഭവം വിവാദമായതോടെ ഇൻസ്പെക്ടർ കരുണാകരനെ സിറ്റി കമ്മിഷണർ ശങ്കർ സ്ഥലം മാറ്റി.

കണ്ണൻകുറുശ്ശി കൊണ്ടപ്പനായ്ക്കൻപട്ടി സ്വദേശി സുശീന്ദ്രൻ (29) കുപ്രസിദ്ധ ഗുണ്ടയാണ്. പല സ്റ്റേഷനുകളിലും കൊലക്കേസുൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. ജയിലിലായിരുന്നു കുറേ നാൾ. ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിച്ച സുരേന്ദ്രൻ പിന്നീട്‘ഉറ്റസുഹൃത്തുക്കളെ’ കാണാൻ കണ്ണൻകുറുശ്ശി പൊലീസ് സ്റ്റേഷനിലെത്തി. പിറന്നാൾ ആശംസകളുമായി ഇൻസ്പെക്ടർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. കേക്ക് മുറിച്ച് സുരേന്ദ്രന്റെ വായിൽ വച്ചു കൊടുക്കുകയും ചെയ്തു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തായതോടെ പണി പാളി. ഉന്നത തലത്തിലേക്ക് പരാതി എത്തിയതോടെ കരുണാകരനെ സ്ഥലം മാറ്റുകയായിരുന്നു. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു.