ഫ്രാങ്ക്ഫര്‍ട്ട്: പാര്‍ക്ക് ചെയ്ത സ്ഥലം മറന്ന കാറുടമയ്ക്ക് തന്റെ കാര്‍ തിരികെ കിട്ടിയത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് സംഭവം. സ്‌ക്രാപ്പ് ചെയ്യാനായി എത്തിയ കാറുകളില്‍ നിന്നാണ് ഉടമസ്ഥന് തന്റെ വാഹനം തിരികെ കിട്ടിയത്. കാര്‍ മോഷണം പോയതായി ഓഗ്‌സ്‌ബെര്‍ഗര്‍ ഓള്‍ഗെമെയിന്‍ എന്നയാള്‍ 1997ല്‍ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ 76 വയസുള്ള ഇയാളുടെ മകളെയാണ് പോലീസ് കാര്‍ തിരികെ കിട്ടിയതായി അറിയിച്ചത്.

സ്‌ക്രാപ്പ് ചെയ്യാനായി എത്തിയ കാറുകളുടെ ഉടമസ്ഥരെ തേടിയപ്പോളാണ് ഇതിന്റെ ഉടമസ്ഥന്‍ ഓള്‍ഗെമെയിനാണെന്ന് തിരിച്ചറിഞ്ഞത്. എന്തായാലും ഇനി റോഡിലിറക്കാന്‍ കഴിയാത്ത വിധത്തില്‍ നശിച്ച കാര്‍ സ്‌ക്രാപ്പ് ചെയ്യാതെ മാര്‍ഗ്ഗമൊന്നുമുണ്ടായിരുന്നില്ല. പാര്‍ക്ക് ചെയ്ത സ്ഥലം ഓള്‍ഗെമെയിന്‍ മറന്നു പോയതാകാനാണ് സാധ്യതയെന്നാണ് ഫ്രാങ്ക്ഫര്‍ട്ട് അധികൃതര്‍ പറയുന്നത്. കാര്‍ മോഷണം പോയതാണെന്ന് ഇയാള്‍ പിന്നീട് പരാതി നല്‍കുകയും ചെയ്തു.

സമാനമായ സംഭവത്തില്‍ രണ്ടു വര്‍ഷം മുമ്പ് കാണാതായ കാര്‍ ഉടമസ്ഥന് തിരിച്ചുകിട്ടിയ സംഭവം കഴിഞ്ഞാഴ്ചയാണ് ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം മദ്യപിക്കാന്‍ പോയ ഇയാള്‍ താന്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു പോകുകയായിരുന്നു. പാര്‍ക്ക് ചെയ്തതായി ഇയാള്‍ പറഞ്ഞ സ്ഥലത്തുനിന്ന് 4 കിലോമീറ്റര്‍ അകലെയായാണ് കാര്‍ രണ്ട് വര്‍ഷത്തിനു ശേഷം കണ്ടെത്തിയത്. 40,000 യൂറോ ഈ കാറിനുള്ളില്‍ ഉണ്ടായിരുന്നു.