ഹാര്‍ലി ഡേവിഡ്സണ്‍ വാങ്ങിനല്‍കാത്തതിൽ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയില്‍ ശ്രീനിലയത്തില്‍ അജികുമാറിന്റെയും ലേഖയുടെയും മകന്‍ അഖിലേഷ് അജിയാണ് (19 ) വാടക വീട്ടിലെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച അഖിലേഷ്.

സ്വന്തമായി വിലകൂടിയ ആറ് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള അഖിലേഷിന് 14 ലക്ഷം രൂപ വിലവരുന്ന പുതിയ ഹാര്‍ഡ്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വേണമെന്ന് തന്നോട് കുറച്ചുദിവസമായി ആവശ്യപ്പെട്ട് വരുകയായിരുന്നുവെന്നു പിതാവ് അജികുമാര്‍ പറഞ്ഞു. രാവിലെ ഏറെ വൈകിയിട്ടും അഖിലേഷ് ഉണര്‍ന്ന് പുറത്ത് വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തള്ളിതുറന്നു നോക്കിയപ്പോഴാണ് മുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ കാണുന്നത്. കാട്ടായിക്കോണത്ത് അഖില ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഇവര്‍ കുടുംബമായി നരിയ്ക്കലില്‍ വാടകവീട്ടിലാണ് താമസം. സഹോദരി ; അഖില