യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറുന്നതിന് മുമ്പായി അവതരിപ്പിച്ച അവസാന ബജറ്റില്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് കൊണ്ടുവന്നിരിക്കുന്നത് ജനപ്രിയ നിര്‍ദേശങ്ങള്‍. എന്‍എച്ച്എസിനും മെന്റല്‍ ഹെല്‍ത്ത് മേഖലയ്ക്കും പ്രതിരോധ മേഖലയ്ക്കും കൂടുതല്‍ വിഹിതം അനുവദിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. 32 മില്യന്‍ തൊഴിലാളികള്‍ക്ക് വരുമാന നികുതിയില്‍ ഇളവ് അനുവദിച്ചതാണ് ഏറ്റവും പ്രധാന നിര്‍ദേശം. പേഴ്‌സണല്‍ അലവന്‍സ് നിരക്കില്‍ വര്‍ദ്ധനയും പ്രഖ്യാപിച്ചിട്ടുണ്ട്. ടെക് ഭീമന്‍മാരായ ആമസോണ്‍, ഫെയിസ്ബുക്ക് എന്നിവയില്‍ നിന്ന് നികുതിയിനത്തില്‍ കൂടുതല്‍ നികുതി ഈടാക്കാനുള്ള നീക്കവും ബജറ്റിലുണ്ട്.

വെബ് ഭീമന്‍മാരില്‍ നിന്ന് ദശലക്ഷക്കണക്കിന് പൗണ്ട് ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. ടെക് കമ്പനികള്‍ അവരുടെ വരുമാനത്തിന് അനുസരിച്ചുള്ള ലെവിയോ കോര്‍പറേഷന്‍ ടാക്‌സ് ഉള്‍പ്പെടെയുള്ള നികുതികളോ നല്‍കുന്നില്ലെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും അടുത്ത അഞ്ചു വര്‍ഷത്തേക്ക് വകയിരുത്തിയിരിക്കുന്ന 100 ബില്യന്‍ പൗണ്ടിന്റെ ചെലവ് ആഢംബരമാണെന്ന് വിമര്‍ശനം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍, മെന്റല്‍ ഹെല്‍ത്ത്, ഡിഫന്‍സ് എന്നീ മേഖലകളില്‍ വന്‍തുകകളാണ് വകയിരുത്തിയിരിക്കുന്നത്. യൂണിവേഴ്‌സല്‍ ക്രെഡിറ്റിനും വര്‍ക്ക് അലവന്‍സുകള്‍ക്കും കൂടുതല്‍ തുകയും വകയിരുത്തിയിരിക്കുന്നു.

ജനപ്രിയ നിര്‍ദേശങ്ങള്‍ ഇവയാണ്

1. പേഴ്‌സണല്‍ അലവന്‍സ് നിരക്ക് ടോറി തെരഞ്ഞെടുപ്പ് വാഗ്ദാനമനുസരിച്ച് 12,500 പൗണ്ടാക്കി ഉയര്‍ത്തി. വരുമാന നികുതി പരിധി 2019 ഓടെ 50,000 പൗണ്ടായി ഉയരും.

2. ഗവണ്‍മെന്റിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് പരിഷ്‌കരണത്തിനായി രക്ഷാ പാക്കേജ്. ട്രാന്‍സിഷണല്‍ പ്രൊട്ടക്ഷനായി 1 ബില്യന്‍ പൗണ്ടും വര്‍ക്ക് അലവന്‍സുകള്‍ വര്‍ദ്ധിപ്പിക്കാന്‍ 1.7 ബില്യന്‍ പൗണ്ടും വകയിരുത്തി.

3. മോട്ടോര്‍വേകളും മറ്റു പ്രധാന റോഡുകളും വികസിപ്പിക്കുന്നതിനായി 30 ബില്യന്‍

4. ഇന്ധന ഡ്യൂട്ടി മരവിപ്പിച്ചത് ഒമ്പതാമത്തെ വര്‍ഷവും തുടരാന്‍ തീരുമാനം. ബിസിനസുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ലക്ഷക്കണക്കിന് പൗണ്ട് ലാഭമുണ്ടാക്കുന്ന ഈ ഇളവിനു പുറമേ റോഡിലെ കുഴികള്‍ ഇല്ലാതാക്കാന്‍ 420 മില്യന്റെ പദ്ധതി.

5. സോഷ്യല്‍ കെയറിന് 800 മില്യന്‍ പൗണ്ടിന്റെ അധിക സഹായം. ബജറ്റ് കട്ടുകള്‍ മൂലം തകര്‍ച്ചയിലേക്ക് നീങ്ങിയ സംവിധാനത്തിന് ഇത് ആശ്വാസമാകും.

6. സായുധ സേനകള്‍ക്കായി ഈ വര്‍ഷം ഒരു ബില്യന്‍ പൗണ്ടിന്റെ സഹായം. പണമില്ലാത്തത് സൈന്യത്തിന്റെ വീര്യമില്ലാതാക്കുന്നുവെന്ന് എംപിമാര്‍ പരാതിപ്പെട്ടിരുന്നു.

7. ഹൈ സ്ട്രീറ്റ് വ്യാപാരികള്‍ക്കായി 1.5 ബില്യന്‍ പൗണ്ടിന്റെ രക്ഷാ പാക്കേജ്. സ്വതന്ത്ര റീട്ടെയിലര്‍മാരുടെ ബിസിനസ് റേറ്റുകള്‍ കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍.

8. പരിസ്ഥിതി സംരക്ഷണത്തിന് പാക്കേജ്. വൃക്ഷത്തൈകള്‍ നടാന്‍ 60 മില്യന്‍ പൗണ്ട്.

9. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 160 മില്യന്‍ അനുവദിച്ചു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ബുദ്ധിമുട്ടുന്നു എന്ന പരാതിക്ക് പരിഹാരം.

10. ‘പേയ് ഡേ’ ലോണുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ പലിശയില്ലാത്ത ഗവണ്‍മെന്റ് ലോണുകള്‍.

11. ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ക്ക് 400 മില്യന്‍ പൗണ്ടിന്റെ സഹായം. പ്രൈമറി സ്‌കൂളുകള്‍ക്ക് ശരാശരി 10,000 പൗണ്ടും സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 50,000 പൗണ്ടും ലഭിക്കും.

12. വിവാഹാഘോഷങ്ങള്‍ പബ്ബുകളിലും ഔട്ട് ഡോറുകളിലും നടത്താന്‍ കഴിയുന്ന വിധത്തില്‍ മാര്യേജ് ലൈസന്‍സിംഗ് റൂളുകളില്‍ ഇളവു വരുത്താനാകുമോ എന്ന് പരിശോധിക്കും.

13. ബിയര്‍, സൈഡര്‍, മറ്റു മദ്യങ്ങള്‍ എന്നിവയുടെ ഡ്യൂട്ടി മരവിപ്പിച്ചു. വൈനിന്റെ ഡ്യൂട്ടി ഉയരും.

14. ലിവിംഗ് വേജ് 4.9 ശതമാനം ഉയര്‍ത്തി 8.21 പൗണ്ടാക്കി മാറ്റി.