അടിച്ചുപൊളിച്ച് നടക്കേണ്ട ചെറു പ്രായത്തില്‍ മീന്‍ വില്‍പ്പന നടത്തിയ ജീവിക്കാനായി പാടുപെടുന്ന പെണ്‍കുട്ടി. ഉള്‍ക്കൊള്ളാനാവത്ത ആ സത്യമാണ്, കുറച്ചുനേരത്തേയ്‌ക്കെങ്കിലും പലരെയും ഹനാനെ തട്ടിപ്പുകാരിയെന്ന് വിളിക്കാന്‍ പ്രേരിപ്പിച്ചത്.

പിന്നീട് സത്യം മനസിലാക്കിയപ്പോള്‍ ഏത് ജോലിയും ചെയ്യാനുള്ള അവളുടെ മനസിനെ നിറകൈയ്യടികളോടെയാണ് ബഹുഭൂരിപക്ഷം മലയാളികളും സ്വീകരിച്ചത്.

എന്നാല്‍ അച്ഛനുപേക്ഷിച്ച, അമ്മയ്ക്ക് വയ്യാത്ത ഈ പെണ്‍കുട്ടിയിക്ക് മാന്യമായ ഏത് ജോലിയും ചെയ്തു ജീവിക്കാനുള്ള മനോഭാവം എവിടുന്നു കിട്ടി എന്നത് പലരെയും അത്ഭുതപ്പെടുത്തി. അതിനുള്ള ഉത്തരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെ ഹനാന്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. അവള്‍ക്കാ മനോഭാവം പകര്‍ന്നു നല്‍കിയത് മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവന്‍ മണിയാണെന്ന്. ആ പാഠം തന്നെ പഠിപ്പിച്ചത് അദ്ദേഹമാണെന്ന്. ഹനാന്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നതിങ്ങനെ…

‘എന്ത് ജോലിയും ചെയ്ത് ഞാന്‍ ജീവിക്കും. ഞാന്‍ അത് പഠിച്ചത് കലാഭവന്‍ മണിചേട്ടനില്‍ നിന്നാണ്. കൂലിപ്പണി എടുത്തിട്ടായാലും മീന്‍ വിറ്റിട്ടായാലും ഞാന്‍ ജീവിക്കും. ഒരുപാട് ആളുകള്‍ എന്നെ സഹായിക്കാനായി വന്നിട്ടുണ്ട്.

അതില്‍ ഒന്ന് മണിച്ചേട്ടനാ.. എന്നെ മരിക്കും വരെ വിളിക്കുമായിരുന്നു. മോളേ നിനക്ക് എത്ര രൂപ വേണം മണിച്ചേട്ടന്‍ സഹായിക്കാം.. അപ്പോള്‍ ഞാന്‍ പറയും മണിച്ചേട്ടാ എനിക്ക് പരിപാടികള്‍ പിടിച്ചു തന്നാ മതി. പിന്നെ അദ്ദേഹം മരിക്കുന്നത് വരെ എനിക്ക് ഒട്ടേറെ പരിപാടികള്‍ക്ക് വിളിച്ചിട്ടുണ്ട്. കുഞ്ഞുവാവെ എന്നാ മണിച്ചേട്ടന്‍ എന്നെ വിളിക്കാറ്.

മരിക്കുന്നതിന് മുന്‍പ് വരെ എന്നെ വിളിച്ച് പാട്ടുപാടിതരുമായിരുന്നു. അന്ന് എന്നോട് ഒരു പാട്ട് പാടി തരാന്‍ പറഞ്ഞു. ‘എനിക്കുമുണ്ടേ അങ്ങേ വീട്ടില്‍ ഇഷ്ടത്തിലുള്ളൊരു കുഞ്ഞേട്ടന്‍, കുഞ്ഞന്‍ കരിവണ്ടും തോറ്റ് പോകണ പാവം കരുമാടി കുഞ്ഞേട്ടന്‍, പാടി ഉറക്കണ കുഞ്ഞേട്ടന്‍..’ ഇതു പാടിക്കഴിഞ്ഞപ്പോള്‍ മണിച്ചേട്ടന്‍ ചിരിച്ചു. ആ ചിത കത്തുന്നത് വരെ ഞാന്‍ ആ വീട്ടിലുണ്ടായിരുന്നു.

ആ ചിത കത്തിയമരുന്നത് ആ വീട്ടിന്റെ മുകളില്‍ ഇരുന്നാ ഞാന്‍ കണ്ടത്. അദ്ദേഹത്തിന് വേണ്ടി ഞാനൊരു പാട്ടും എഴുതി ചിട്ടപ്പെടുത്തിയിരുന്നു. അതൊന്നും പുറത്തിറക്കാന്‍ സാധിച്ചിട്ടില്ല. മണിചേട്ടന്‍ പോയതോടെ ഞാനും തളര്‍ന്നു.

അദ്ദേഹത്തിന്റെ മരണശേഷം കാര്യങ്ങള്‍ വഷളായി. അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായി. ഇതിന് ശേഷമാണ് മീന്‍ കച്ചവടത്തിനും മറ്റു ജോലികള്‍ക്കും പോയി തുടങ്ങിയത്’. ഹനാന്‍ പറഞ്ഞു നിര്‍ത്തുന്നു.