പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയ യുവാവിന് പെൺകുട്ടിയുടെ ബന്ധുക്കളുടെ വക പൊതിരെ തല്ല് . സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി മുട്ടപ്പള്ളി വേലംപറമ്പിൽ ആൽബിൻ വർഗീസിനെ(20) കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി.

എരുമേലിയില്‍ കോളജില്‍ ബിരുദ കോഴ്‌സിനു പഠിക്കുന്ന വിദ്യാര്‍ഥിനിയോട് കുറെനാളുകളായി വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇത് നിഷേധിച്ചിരുന്നു. ഇതോടെയാണു പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്ന ഭീഷണി ഉണ്ടായത്. യുവാവിന്റെ ഭീഷണിയെ തുടര്‍ന്നു വിദ്യാര്‍ഥിനി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. പലതവണ വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ യുവാവിനെ താക്കീതു ചെയ്തിരുന്നു. കോളേജ് വിട്ടുവരുമ്ബോള്‍ എരുമേലി ബസ് സ്റ്റാന്‍ഡില്‍ പലപ്പോഴായി വിദ്യാര്‍ഥിനിയോട് ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ഥിനി വഴങ്ങിയില്ല.

പക തീർക്കാൻ ക്യാംപസിലെത്തി കരണത്തടിക്കുകയായിരുന്നെന്നു വിദ്യാർഥിനി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. വിവരമറിഞ്ഞ് ഇന്നലെ വൈകിട്ട് വിദ്യാർഥിനിയുടെ ബന്ധുക്കൾ മുക്കൂട്ടുതറ കവലയിൽ വച്ച് ഇയാളെ പിടികൂടി കൈകാര്യം ചെയ്തെന്നു എരുമേലി സിഐ ദിലീപ് ഖാൻ പറഞ്ഞു. ഇയാൾ ലഹരി മരുന്നിന് അടിമയാണെന്നും ആരോപണമുണ്ട്. കിഴക്കൻ മേഖലയിൽ വിദ്യാർഥികൾക്കു കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളിൽ സജീവ പങ്കാളിയാണ് ഇയാളെന്നു സൂചനയുള്ളതായി പൊലീസ് പറഞ്ഞു.