ഹരിയാനയില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതികളെക്കുറിച്ച് വിവരമില്ല. അതേസമയം പെണ്‍കുട്ടിയുടെ കുടുംബം സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക തിരികെനല്‍കി.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. അബോധാവസ്ഥയിലായ പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നേട്ടത്തിന് രാഷ്ട്രപതിയിൽ നിന്ന് മെഡൽ നേടിയ പെൺകുട്ടിക്കാണ് ദുരനുഭവം.

പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടി റെവാരിയിലെ കോച്ചിങ് സെന്ററിലേക്ക് പോകും വഴിയാണ് സംഭവം. കാറിലെത്തിയ മൂന്നംഗസംഘം പെൺകുട്ടിയെ സമീപത്തെ വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. വയലിൽ വെച്ച് മൂന്നുപേരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

വയലിലുണ്ടായിരുന്ന മറ്റുചിലരും യുവാക്കൾക്കൊപ്പം ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. എല്ലാവരും തന്റെ ഗ്രാമത്തിലുള്ളവരാണെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

പരാതിയിൽ കേസെടുക്കാനോ എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. നിരവധി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയ ശേഷമാണ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കുറ്റകൃത്യം നടന്ന പ്രദേശത്തിന് പുറത്തുള്ള പൊലീസ് രജിസ്റ്റർ ചെയ്യുന്ന എഫ്ഐആർ ആണ് സീറോ എഫ്ഐആർ.