മലയാള സിനിമാമേഖലയിലെ അസമത്വത്തെക്കുറിച്ചും അനീതിയെക്കുറിച്ചുമുള്ള ചര്‍ച്ചകളും ചൂടുപിടിച്ചിരിക്കെ മുകേഷിനെതിരെ വെളിപ്പെടുത്തി നടന്‍ ഷമ്മി തിലകന്‍ രംഗത്തെത്തിയിരിക്കുന്നു. വിനയന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് മുകേഷ് പറഞ്ഞതായി ഷമ്മി തിലകന്‍ പറഞ്ഞു. സിനിമയില്‍ ജോലി സാദ്ധ്യത ഇല്ലാതാക്കലോ അവസര നിഷേധമോ ഇല്ലെന്ന നടന്‍ സിദ്ദിഖിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി താന്‍ അഡ്വാന്‍സ് വാങ്ങിയതായിരുന്നു. എന്നാല്‍ മുകേഷ് ഇടപെട്ട് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് തുക തിരിച്ചുകൊടുപ്പിച്ചു. ഈ വിഷയം കോടതിയില്‍ പറഞ്ഞിട്ടുമുണ്ട്. ഈക്കാര്യം മുകേഷ് നിഷേധിച്ചിട്ടുമില്ല. നിഷേധിക്കാന്‍ കഴിയുകയുമില്ല’ ഷമ്മി പറഞ്ഞു. അതിന് തന്റെ കൈയില്‍ വ്യക്തമായ തെളിവുണ്ട്.

ഭയന്നുകൊണ്ടാണ് അന്ന് വഴങ്ങിയത്. എന്തിന് വേണ്ടിയാണ് എന്നെ പുറത്താക്കിയതെന്ന് വ്യക്തമായി അറിയാമെന്നും ഷമ്മി കൂട്ടിച്ചേര്‍ത്തു. തിലകന്റെ മകനായതുകൊണ്ടാണ് എന്നോടും ഇത്തരം സമീപനം. അച്ഛനോട് ചെയ്ത തെറ്റ് കാരണം എന്നെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടും ഒരു കാരണമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.