ലണ്ടന്‍: ഹീത്രൂ വിമാനത്താവളത്തിന്റെ ടാക്‌സിവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ടെര്‍മിനല്‍ 5നടുത്ത് പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം. 40 വയസുള്ള പുരുഷനാണ് മരിച്ചത്. ഇയാള്‍ ഒരു വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അപകടത്തില്‍പെട്ട രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തോളെല്ലിന് പരിക്കുണ്ടെന്നാണ് വിവരം. അപകടത്തെത്തുടര്‍ന്ന് ഇരുപതോളം ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങളുടെ സര്‍വീസ് വൈകി. ഒരു വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കേണ്ടി വന്നതായി വിമാനത്താവളം വക്താവ് പറഞ്ഞു.

അപകടമുണ്ടായതിനു പിന്നാലെയുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായതെന്നാണ് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അറിയിക്കുന്നത്. ഇയാളെ പരിക്കുകളോടെ വെസ്റ്റ് ലണ്ടന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവില്‍ അപകടത്തേക്കുറിച്ച് വിവരം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും മെറ്റ് പോലീസ് വ്യക്തമാക്കി.

മരിച്ചയാളേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സംഭവത്തേത്തുടര്‍ന്ന് റണ്‍വേ അടച്ചില്ലെങ്കിലും സര്‍വീസുകളെ ബാധിച്ചു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നു ഹീത്രൂ അറിയിക്കുന്നു.