രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന തെന്നിന്ത്യൻ താരം സമീറ റെഡ്ഡി തന്റെ ​ഗർഭകാലം ആഘോഷിക്കാൻ തുടങ്ങിയത് മുതൽ വൻ ട്രോളുകൾക്കാണ് ഇരയാവുന്നത്. ​ഗർഭിണിയായപ്പോൾ ഭാരം കൂടിയെന്നതായിരുന്നു സോഷ്യൽമീഡിയയിൽ സമീറയ്ക്കെതിരെ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ട്രോൾ. തുടർന്ന് ഗര്‍ഭകാലത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ച് വിശദീകരിച്ച് സമീറ രംഗത്തെത്തി.

എല്ലാവരും കരീന കപൂറല്ലെന്നായിരുന്നു ട്രോളുകൾക്കെതിരെ സമീറ നൽകിയ മറുപടി. പ്രസവശേഷം കരീന കപൂറിനെപ്പോലെ സെക്സിയായി തിരിച്ചെത്തുന്നവരുണ്ട്. പക്ഷേ എന്നെപ്പോലെ പഴയ രൂപം വീണ്ടെടുക്കാൻ സമയമെടുക്കുന്നവരുമുണ്ട്. എല്ലാവരും കരീന കപൂർ അല്ലല്ലോയെന്നും സമീറ പറഞ്ഞു. പിന്നീട് പ്രസവശേഷം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വച്ച് അവരെ കളിയാക്കുന്ന പ്രവണതയെയും സമീറ ശക്തമായി ചോദ്യം ചെയ്തു.

നിങ്ങളൊക്കെ എങ്ങനെ ഉണ്ടായതാണ്? ഒരമ്മയില്‍ നിന്ന് തന്നെ വന്നവരല്ലേ? നിങ്ങളെ പ്രസവിക്കുമ്പോള്‍ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ? ഇത്രയും ജൈവികവും സുന്ദരവുമായ ഒരു ശാരീരിക പ്രക്രിയയെയാണ് നിങ്ങള്‍ ട്രോളുന്നത് എന്നത് എത്രമാത്രം നാണംകെട്ട ഏര്‍പ്പാടാണെന്നും സമീറ പറഞ്ഞു.

ഇപ്പോഴിത ട്രോളുകാരെ വിമർശിച്ച് വീണ്ടും എത്തിയിരിക്കുകയാണ് സമീറ. ആഴമില്ലാത്ത വെള്ളത്തിൽ മാത്രം നീന്തിത്തുടിച്ചു ശീലിച്ചിട്ടുള്ളവർക്ക് അവളുടെ ആത്മാവെന്നും ഒരു നിലയില്ലാക്കയമാണ്. ഈ ഗർഭകാലത്ത് ഞാൻ എന്റെ സ്വന്തം വയറു കണ്ടാസ്വദിക്കുന്നതില്‍ അസ്വസ്ഥരാകുന്നവര്‍ക്കുള്ള എന്റെ മറുപടിയാണിത്, സമീറ തന്റെ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

​ഗർഭക്കാലത്ത് ബിക്കിനിയിട്ട ചിത്രം പോസ്റ്റ് ചെയ്തെന്നാരോപിച്ചും സമീറയ്ക്കെതിരെ ട്രോളുകൾ ഉയർന്നിരുന്നു. അതിനാൽ തന്റെ ഏറ്റവും പുതിയ ബിക്കിനി ചിത്രമുൾ‌പ്പെടെയാണ് താരം കുറിച്ച് പങ്കുവച്ചിരിക്കുന്നത്. 2015-ലാണ് സമീറക്കും ഭര്‍ത്താവ് അക്ഷയ് വാർദെക്കും ആദ്യകുഞ്ഞ് ജനിച്ചത്.