ലണ്ടന്‍: വര്‍ദ്ധിച്ചു വരുന്ന ആസിഡ് ആക്രമണങ്ങള്‍ക്ക് ഏറ്റവും ഒടുവില്‍ ഇരയായത് പൂര്‍ണ്ണ ഗര്‍ഭിണിയായ സത്രീ. ലണ്ടനില്‍ കഴിഞ്ഞ നാലാം തിയതിയാണ് സംഭവം ഉണ്ടായത്. മൈല്‍ എന്‍ഡില്‍ ബോ റോഡിലൂടെ നടന്നു വരികയായിരുന്ന ദമ്പതികള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അതിരാവിലെ നടക്കുകയായിരുന്ന ഇവരെ സമീപിച്ച ഒരാള്‍ ദമ്പതികള്‍ക്കു നേരെ ആഡിഡ് എറിയുകയായിരുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയുടെ വയര്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇവരുടെ വയറിന് പൊള്ളലേറ്റു. പങ്കാളിയുടെ മുഖത്തും പൊള്ളല്‍ ഏറ്റിട്ടുണ്ട്.

ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പൊള്ളലേറ്റ സ്ത്രീയുടെ വയറിനാണ് പരിക്ക്. എന്നാല്‍ മറ്റു സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമല്ലെന്ന് പ്രോസിക്യൂട്ടര്‍ കവിത താഴ്‌സണ്‍ പറഞ്ഞു. സ്ത്രീയുടെ പങ്കാളിയുടെ മുഖത്താണ് പരിക്കേറ്റത്. ഈ ആക്രമണത്തിനു മുമ്പായി സോമാലി വംശജരുടെ സംഘവുമായി ഇവര്‍ വാക്കേറ്റമുണ്ടായതായി വിവരമുണ്ട്. മുസ്തഫ അഹമ്മദ് എന്ന 19 കാരനാണ് സംഭവത്തില്‍ പിടിയിലായത്.

ലണ്ടനില്‍ ആസിഡ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച രണ്ട് പേര്‍ നടത്തിയ ആക്രമണത്തില്‍ 5 പേര്‍ക്കാണ് പരിക്കേറ്റത്. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ആലോചിക്കുന്നതാണ് പ്രധാനമന്ത്രി അറിയിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ആസിഡ് പോലെയുള്ള വസ്തുക്കള്‍ വില്‍ക്കുന്നത് നിരോധിക്കുന്നതും പൊതുസ്ഥലത്ത് ഇത്തരം വസ്തുക്കള്‍ കൊണ്ടുവരുന്നത് ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതിന് തുല്യമായി കണക്കാക്കുന്നത് അടക്കമുള്ള നിയമനിര്‍മാണങ്ങളാണ് ആലേചിക്കുന്നത്.