പത്തനംതിട്ട: പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയില്‍ നേവി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. റാന്നി, ആറന്മുള മേഖലകളില്‍ നിരവധിപേരാണ് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. അതേസമയം റാന്നി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

റാന്നിയിലെ ഉള്‍പ്രദേങ്ങളിലാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പ്രധാനമായും നടക്കുന്നത്. ചില സ്ഥലങ്ങളില്‍ രണ്ടാംനിലയ്ക്ക് മുകളില്‍ വെള്ളം കയറിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ ഹെലികോപ്റ്ററുകളെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂനൈയില്‍ നിന്ന് കൂടുതല്‍ സൈനിക വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും.

ആറന്മുള ഭാഗങ്ങളില്‍ ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ ബോട്ടുകളെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദ്രുതകര്‍മ്മ സേനയ്‌ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട്. ചാലക്കുടി പുഴയുടെ സമീപ പ്രദേശങ്ങളിലും ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കണ്‍ട്രോള്‍ റൂമുകളിലേക്ക് ഇപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുള്ള ഫോണ്‍ വിളികളുടെ പ്രവാഹമാണ്. പല നമ്പറുകളിലും വിളിച്ചിച്ച് ഫോണ്‍ കണക്ട് ആവുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. ടോള്‍ഫ്രീ നമ്പറായ 1077ലേക്ക് വിളിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം തേടാവുന്നതാണ്.