രാജ്യത്തിന്റെ ചരിത്രസ്മാരകങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. മോദി സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നിശ്ചയിച്ച 95 ചരിത്രസ്മാരകങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ അഭിമാനമായ ബേക്കല്‍ കോട്ടയും മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയവുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

കൊച്ചിയിലെ ചരിത്രസ്മാരകം ഏറ്റെടുക്കാന്‍ ട്രാവല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ബേക്കല്‍ കോട്ട ഏറ്റെടുക്കാന്‍ താത്പര്യമറിയിച്ചത് ദൃഷ്ടി ലൈഫ് സേവിങ് എന്ന സ്വകാര്യ സ്ഥാപനവുമാണ്.

രാജ്യത്തിന്റെ ചരിത്രസ്മാരകങ്ങള്‍ നാല് ഘട്ടമായി സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. 95 സ്മാരകം ഏറ്റെടുക്കാന്‍ 31 സ്ഥാപനങ്ങള്‍ രംഗത്തുണ്ട്.

കേന്ദ്രം തയ്യാറാക്കിയ ആദ്യഘട്ട പട്ടികയില്‍ത്തന്നെ മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയത്തെ ഉള്‍പ്പെടുത്തി. ബേക്കല്‍ കോട്ട രണ്ടാം ഘട്ടമാണ് ഏറ്റെടുക്കുക. പൈതൃകകേന്ദ്രങ്ങള്‍ ഏറ്റെടുക്കല്‍ പദ്ധതിക്ക് 2017ലെ ലോക വിനോദസഞ്ചാര ദിനത്തിലാണ് തുടക്കമായത്.

ടൂറിസംമന്ത്രാലയം മുന്‍കൈയെടുത്തുള്ള പദ്ധതി സാംസ്‌കാരികമന്ത്രാലയം, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഓരോ പൈതൃകകേന്ദ്രവും തല്‍ക്കാലം അഞ്ചുവര്‍ഷത്തേക്കാണ് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കൈമാറുന്നത്.

അഞ്ചുവര്‍ഷം കഴിഞ്ഞ് വേണമെങ്കില്‍ നീട്ടി നല്‍കാവുന്ന തരത്തിലാണ് എഗ്രിമെന്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിനായി കേന്ദ്രം തയ്യാറാക്കിയ പട്ടികയില്‍ രാജ്യത്തെ പ്രമുഖമായ പൗരാണിക ക്ഷേത്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും പള്ളികലുമെല്ലാം ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍ പൈതൃകകേന്ദ്രങ്ങള്‍ കോര്‍പറേറ്റുകളെ ഏല്‍പ്പിക്കുന്നതില്‍ അപാകതയില്ലെന്നാണ് ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ന്യായീകരണം.

സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനും മെച്ചപ്പെട്ട മേല്‍നോട്ടം ഉറപ്പാക്കാനുമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.ഇതിനെ പാട്ടത്തിന് കൊടുക്കലായി കാണേണ്ടതില്ലെന്നും സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് എന്തെങ്കിലും പണം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നില്ലെന്നും മന്ത്രി ന്യായീകരിച്ചു. എന്നാല്‍, കമ്പനികള്‍ സഞ്ചാരികളില്‍നിന്ന് നിരക്കുകള്‍ ഈടാക്കുമോയെന്ന ചോദ്യത്തിന് മന്ത്രിക്കും വ്യക്തതയില്ല