നോട്ടിംഗ്ഹാംഷയര്‍: ട്രെന്റ് നദിയില്‍ അപകടത്തില്‍പ്പെട്ട സുഹൃത്തുക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 12കാരന്‍ മുങ്ങി മരിച്ചു. ഓവന്‍ ജെന്‍കിന്‍സ് ആണ് ഒഴുക്കില്‍പ്പെട്ട ജോര്‍ഗി മയേഴ്‌സ്, ചെല്‍സി ഹോല്‍റോയ്ഡ് എന്നീ കുട്ടികളെ രക്ഷിക്കുന്നതിനിടെ മുങ്ങി മരിച്ചത്. ജോര്‍ഗിയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച ശേഷമാണ് ഓവന്‍ ഒഴുക്കില്‍പ്പെട്ടത്. ബീസ്റ്റണ്‍ വെയറിലാണ് അപകടമുണ്ടായത്. മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്തോടെ നാല് മണിക്കൂറിന് ശേഷമാണ് ഓവന്റെ മൃതദേഹം കണ്ടെത്തിയത്.

മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ പത്തിനായിരുന്നു സംഭവമുണ്ടായത്. നാല് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഓവന്‍ ഇവിടെയെത്തിയത്. അതിനിടെ ജോര്‍ഗിയും ചെല്‍സിയും ഒഴുക്കില്‍പ്പെടുകയും കരയില്‍ നില്‍ക്കുകയായിരുന്ന ഓവന്‍ ഇവരെ രക്ഷിക്കാനായി നദിയില്‍ ചാടുകയുമായിരുന്നുവെന്ന് നോട്ടിംഗ്ഹാം കൊറോണര്‍ പറഞ്ഞു.

ഒപ്പമുണ്ടായിരുന്ന എമ്മയോട് ചെല്‍സിയെ രക്ഷിക്കാന്‍ പറഞ്ഞതിനു ശേഷമാണ് ജോര്‍ഗിയെ ഓവന്‍ രക്ഷിച്ചത്. അത്‌ലറ്റിക് താരവും റഗ്ബി കളിക്കാരനുമായിരുന്നു ഓവന്‍. സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജീവന്‍ വെടിഞ്ഞ ഓവനെ ബീസ്റ്റണ്‍ വെയര്‍ സമൂഹം ഹീറോ എന്നാണ് വിശേഷിപ്പിച്ചത്. ഓവന്റെ അമ്മ നിക്കോള, അച്ഛന്‍ ഗാരി, സഹോദരന്‍ ജോര്‍ദാന്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് കേള്‍ക്കാന്‍ എത്തിയിരുന്നു.