ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ നിന്നും കെഎസ്ആര്‍ടിസി യാത്രക്കാരനെ രക്ഷിച്ച് ഹീറോയായി മാറിയ വ്യക്തിയെ അന്ന് മുതല്‍ സോഷ്യല്‍ മീഡിയ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍, ഇപ്പോഴിതാ ആ രക്ഷകനെ കണ്ടെത്തിയിരിക്കുന്നു.

കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം സ്വദേശി നാസറാണ്, ഒരു നിരാപരാധിയെ ബസ് ജീവനക്കാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലുമ്പോള്‍ സിനിമാ സ്‌റ്റൈലില്‍ ചാടിയിറങ്ങി രംഗം കയ്യിലെടുത്ത ആ സൂപ്പര്‍താരം. ഇയാളെ കണ്ടെത്തിയ വിവരം ബിജു നിലങ്ങല്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

രണ്ട് ദിവസം മുന്നേ വൈകുന്നേരം തളിപ്പമ്പില്‍ കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന മാധവി ബസ് ജീവനക്കാരാണ് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.

മര്‍ദ്ദനം നടക്കുന്നതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് സ്വകാര്യ ബസ് ജീവനക്കാരെ പിടിച്ചു മാറ്റി യാത്രക്കാരനെ രക്ഷിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അതില്‍ ഒരാള്‍ മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്‍കിയ സ്വകാര്യ ബസ് ജീവനക്കാരനെ ബലമായി പിടിച്ചു മാറ്റുകയായിരുന്നു.

മര്‍ദ്ദനം തുടര്‍ന്ന ജീവനക്കാരനെ കഴുത്തിന് കുത്തിപ്പിടിച്ച് പിടിച്ചുമാറ്റുന്ന വ്യക്തിയുടെ പ്രവര്‍ത്തിയാണ് സോഷ്യല്‍മീഡിയയെ അദ്ദേഹത്തിന്റെ ആരാധകരാക്കിയത്. സൂപ്പര്‍ഹീറോ എന്നാണ് പിന്നീട് വീഡിയോ കണ്ടവരെല്ലാം ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.