ന്യൂഡല്‍ഹി :പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പാകിസ്താന്‍ വിലക്കി. ഇതേതുടര്‍ന്ന് ബിസാരിയയും ഭാര്യയും ഗുരുദ്വാര സന്ദര്‍ശിക്കാതെ മടങ്ങി. പാകിസ്താനിലെ അല്‍ഹസന്‍ അബ്ദലിലെ പഞ്ജാ സാഹിബിന്റെ ഗുരുദ്വാര സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

ഏപ്രില്‍ 14നാണ് ഹൈക്കമ്മിഷണര്‍ ബിസാരിയ ഗുരുദ്വാരയിലേക്ക് പോയത്. ഇവാക്യൂ ട്രസ്റ്റ് പോപ്പര്‍ട്ടി ബോര്‍ഡ് (ഇ.ടി.പി.ബി) ചെയര്‍മാന്റെ ക്ഷണപ്രകാരം എത്തിയ ബിസാരിയെ അവിടെ സിക്ക് തീര്‍ത്ഥാര്‍കരെ കാണാനിരുന്നതാണ്. എന്നാല്‍, ഗുരുദ്വാരയിലേക്കുള്ള യാത്രാമദ്ധ്യേ വിവിധ കാരണങ്ങള്‍ പറഞ്ഞ്  അനുമതി നിഷേധിക്കുകയായിരുന്നു. പുറത്ത്  പറയാനാകാത്ത സുരക്ഷാ കാരണങ്ങള്‍ കാരണമാണ് അനുമതി നിഷേധിച്ചതെന്നായിരുന്നു പാക്കിസ്ഥാന്‍ ഇതിന് പറഞ്ഞ ന്യായം. തുടര്‍ന്ന്, തീര്‍ത്ഥാടകരെ കാണാതെ ബിസാരിയ മടങ്ങുകയായിരുന്നു.
രണ്ട് മാസം മുമ്പ് ബൈസാഖി ആഘോഷങ്ങളോട് അനുബന്ധിച്ച് പാകിസ്ഥാനിലെത്തിയ സിഖ് തീര്‍ത്ഥാടകരുമായി ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കോണ്‍സുലാര്‍ ബന്ധം പാകിസ്ഥാന്‍ വിലക്കിയ സംഭവത്തിന് പിന്നാലെയാണിത്.