നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. ഈ മാസം 13ന് മാത്രമേ കോടതി നാദിർഷയുടെ ജാമ്യഹർജി പരിഗണിക്കുകയുള്ളൂ. മാത്രമല്ല കേസിലെ അറസ്റ്റ് ഒഴിവാക്കണം എന്ന ആവശ്യവും ഹൈക്കോടതി തള്ളിക്കളഞ്ഞു. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യത്തെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം .

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. അത്‌കൊണ്ട് തന്നെ ജാമ്യത്തിന്റെ ആവശ്യമില്ല എന്ന നിലപാടാണ് ഹൈക്കോടതി നാദിർഷയുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ പോലീസ് സ്വീകരിക്കുക എന്നാണ് സൂചന. മാത്രമല്ല അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമേ ദിലീപിന്റെ അറസ്റ്റോടെ പൂര്‍ത്തിയായിട്ടുള്ളൂ

കേസന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതിനാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും. അതേസമയം ജാമ്യം ലഭിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണ് എന്നതാണ് നാദിര്‍ഷയുടെ നിലപാട്. ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷയ്ക്ക് നടിയെ ആക്രമിച്ച സംഭവവുമായി ബന്ധമുണ്ടെന്ന് ആദ്യഘട്ടം മുതല്‍ക്കേ സംശയിക്കപ്പെടുന്നതാണ്. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയേയും പോലീസ് മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.ശേഷം വിട്ടയച്ചു.

പുതിയ സാഹചര്യത്തില്‍ നാദിര്‍ഷയ്ക്ക് പോലീസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞ് മാറുന്ന നിലപാടാണ് നാദിര്‍ഷ സ്വീകരിച്ചിരിക്കുന്നത്. പോലീസ് നോട്ടീസ് ലഭിച്ച് നാദിര്‍ഷ താന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. നെഞ്ച് വേദനയാണ് എന്നാണ് ന്യായീകരണം. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാദിര്‍ഷ ഇപ്പോഴും ചികിത്സയിലാണ്