ഡിജിറ്റൽ കറൻസി ഇടപാടുകളിൽ സേവനം നൽകുന്നതിൽ നിന്ന് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും വിലക്കുന്ന ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും ജി എസ് ടി കൗൺസിലിനും നോട്ടീസ് അയച്ചു. മെയ് 24 നകം നോട്ടീസിന് വിശദമായ മറുപടി നൽകാനാണ് ജസ്റ്റിസ് എസ് . രവീന്ദ്ര ഭട്ട്, ജസ്റ്റിസ് എ കെ ചൗള എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് നൽകിയിരിക്കുന്നത്.

ഗുജറാത്ത് ആസ്ഥാനമായ കാളി ഡിജിറ്റൽ ഇക്കോ സിസ്റ്റം എന്ന സ്ഥാപനമാണ് റിസർവ് ബാങ്ക് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. തങ്ങൾ ഈ ബിസിനസിൽ ഇതിനകം കോടികൾ മുതൽ മുടക്കിയെന്നും ആഗസ്റ്റിൽ ക്രിപ്റ്റോ കറൻസി ഇടപാടുകൾക്കായി കോയിൻ റീക്കോയിൽ എന്ന പേരിൽ ഒരു എക്സ്ചേഞ് തുടങ്ങുകയാണെന്നും അവർ ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ നിരോധനം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അവർ പറയുന്നു. ബാങ്കിങ് സേവനങ്ങൾ ലഭ്യമാകാതെ വന്നാൽ ഈ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് കമ്പനി വാദിക്കുന്നു. ഏപ്രിൽ ആറിനാണ് ക്രിപ്റ്റോകറൻസി സ്ഥാപനങ്ങൾക്ക് ബാങ്കിങ് സേവനം അടക്കം ഒരു സൗകര്യവും നല്കാൻ പാടില്ലെന്ന് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ആർ ബി ഐ സർക്കുലർ നൽകിയത്.