ഫുട്‌ബോള്‍ മത്സരത്തിനിടെയില്‍ കളിക്കാര്‍ക്ക് മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും നല്‍കാറുണ്ട്. കളിക്കാര്‍ മോശമായി പെരുമാറുകയോ എതിര്‍താരത്തെ പരിക്കേല്‍പ്പിക്കുകയോ ചെയ്താലാണിത്. എന്നാല്‍ ഈ തെറ്റുകള്‍ ഒന്നും ചെയ്യാതെ തന്നെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകേണ്ടി വന്നിരിക്കുകയാണ് ഒരു താരത്തിന്.

ഇംഗ്ലണ്ട് നാഷണല്‍ ലീഗ് ക്ലബായ സാല്‍ഫോര്‍ഡ് സിറ്റി ടീമിന്റെ ഗോള്‍ കീപ്പറായ ക്രൊകൊമ്പേയ്ക്കാണ് ഈ അപൂര്‍വമായ ചുവപ്പു കാര്‍ഡിന് അര്‍ഹനാകേണ്ടി വന്നത്. ഇന്നലെ നടന്ന ലീഗ് മത്സരത്തിനിടെ മൂത്രശങ്ക വന്നതോടെ താരം ഗ്രൗണ്ടില്‍ തന്നെ കാര്യം സാധിച്ചതിനാണ് റഫറി ചുവപ്പു കാര്‍ഡ് നല്‍കിയത്.

സുരക്ഷാ ജീവനക്കാര്‍ ന്യൂസിലാന്റുകാരനായ ഗോള്‍കീപ്പറെ വിലക്കിയെങ്കിലും താരം ശങ്ക ഗോള്‍പോസ്റ്റിനു പിറകിലെ പോസ്റ്റില്‍ തീര്‍ത്തു. ലൈന്‍ റഫറി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് റഫറി താരത്തിന് ചുവപ്പു കാര്‍ഡ് നല്‍കുകയായിരുന്നു.
മഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസങ്ങളായ റയാന്‍ ഗിഗ്‌സ്, ഗാരി നെവില്‍, സ്‌കോള്‍സ്, ഫില്‍ നെവില്‍, നിക്കി ബട്ട് എന്നിവരുടെ ഉടമസ്ഥതയിലുള്ള ക്ലബാണ് സാല്‍ഫോര്‍ഡ് സിറ്റി. അതേസമയം സംഭവത്തില്‍ ഗോള്‍കീപ്പര്‍ മാപ്പു പറഞ്ഞെങ്കിലും നാണക്കേടും വിലക്കും മാറാന്‍ സാധ്യതയില്ല.