ലക്‌നൗ: ഹിന്ദു കുട്ടികളെ സ്‌കൂളുകളിലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന ഭീഷണിയുമായി ഹിന്ദു ജാഗരണ്‍ മഞ്ച്. ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്‌കൂളുകള്‍ക്കാണ് ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ ഭീഷണി. ആഘോഷങ്ങള്‍ക്കായി ഹിന്ദു വിദ്യാര്‍ത്ഥികളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കരുതെന്നും സംഘടന ആവശ്യപ്പെടുന്നു.

സ്‌കൂളുകള്‍ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നാണ് ഭീഷണി. സ്‌കൂളുകള്‍ ക്രിസ്തുമതം പഠിപ്പിക്കാന്‍ ഉപയോഗിക്കുകയാണെന്നും ക്രിസ്തുമസ് ആഘോഷങ്ങളിലൂടെ മതപരിവര്‍ത്തനത്തിന് ശ്രമം നടക്കുകയാണെന്നുമാണ് സംഘടനയുടെ ആരോപണം.

ക്രിസ്തുമസ് ആഘോഷിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ഇതിനായി ഹിന്ദു കുട്ടികളില്‍ നിന്ന് പണം പിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന സെക്രട്ടറി വിജയ് ബഹാദൂര്‍ ഷാ പറഞ്ഞു. എന്നാല്‍ ഇങ്ങനെയൊരു നീക്കം നടക്കുന്നതായി അറിയില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.