ലക്‌നൗ: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗോഡ്‌സെ ഗാന്ധിയെ വധിക്കുന്നത് പുനരാവിഷ്‌കരിച്ച ഹിന്ദു മഹാസഭാ നേതാവ് പൂജാ പാണ്ഡേയേയും ഭര്‍ത്താവ് അശോക് പാണ്ഡയേയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 12 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദു മഹാ സഭ ശൗര്യ ദിവസ് ആയിട്ടാണ് ആചരിക്കുന്നത്. ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥൂറാം ഗോഡ്‌സയെ ആദരിക്കുകയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും പതിവാണ്. നേരത്തെ ഇതിനെതിരെ ശക്തമായ വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാ വര്‍ഷവും ഹിന്ദു മഹാസഭ ഗോഡ്‌സേദിനം ആചരിച്ചു വന്നു. ഇത്തവണ ഗാന്ധി വധം പുനരാവിഷ്‌കരിച്ച നേതാക്കള്‍ക്കെതിരെ ശക്തമായ നടപടയുണ്ടാകുമെന്നാണ് സൂചന.

ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവെക്കുകയും തുടര്‍ന്ന് വെടിയേറ്റ് ഗാന്ധിയുടെ പ്രതിരൂപത്തില്‍ നിന്ന് രക്തം വരുന്നുവെന്ന രീതിയില്‍ ചുവന്ന ചായം താഴേക്ക് ഒഴുകുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഹിന്ദു മഹാസഭ പ്രചരിപ്പിച്ചിരുന്നു. സംഭവം വിവാദമായതോടെ പോലീസ് 13 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കേസിലെ മുഖ്യപ്രതി പൂജ ശകുന്‍ പാണ്ഡേ ഒളിവിലാണ്.