എച്ച്.ഐ.വി തടയാന്‍ പ്രാപ്തിയുള്ള വാക്‌സിനുകള്‍ ഉടന്‍ കണ്ടെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ കുരങ്ങില്‍ പരീക്ഷിച്ചിരുന്ന വാക്‌സിന്‍ വിജയകരമായിരുന്നു. രണ്ടാം ഘട്ടത്തില്‍ ഇവ മനുഷ്യരില്‍ കുത്തിവെച്ചതിനെ തുടര്‍ന്നുണ്ടായി പോസിറ്റീവ് ഫലമാണ് ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നത്. സൗത്ത് ആഫ്രിക്ക, യു.എസ്, ഉഗാണ്ട, റൗവാണ്ട തുടങ്ങിയ സ്ഥലങ്ങളിലെ 393ലധികം വളണ്ടിയേര്‍സില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നതെന്ന് വിദഗദ്ധര്‍ വ്യക്തമാക്കുന്നു. യു.എസ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ശാസ്ത്രജ്ഞനായ ഡാന്‍ ബറൗച്ച് പുതിയ പരീക്ഷണ വിജയം ചികിത്സാരംഗത്തെ വഴിത്തിരിവെന്നാണ് വിലയിരുത്തിയത്. എച്ച്.ഐ.വി വാക്‌സിനുമായി ബന്ധപ്പെട്ട് നേരത്തെ കുരങ്ങുകളില്‍ പഠനം നടത്തിയിട്ടുള്ള വിദഗദ്ധരുടെ ടീം ലീഡറായിരുന്നു ഡാന്‍ ബറൗച്ച്.

പുതിയ പരീക്ഷണ വിജയം രോഗകളുടെ പ്രതിരോധശേഷി തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യനില്‍ സാധാരണ നിലയില്‍ കാണുന്ന പ്രതിരോധശേഷിയുടെ പതിന്മടങ്ങ് ശക്തി വാക്‌സിന്‍ നല്‍കുമെന്നാണ് കരുതുന്നത്. എച്ച്.ഐ.വി വൈറസ് പ്രധാനമായും ബാധിക്കുന്ന മനുഷ്യന്റെ പ്രതിരോധ മികവിനെ തിരികെ കൊണ്ടുവരാന്‍ ഇത് സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. സമീപകാലത്തുണ്ടായിരിക്കുന്ന ഏറ്റവും വലിയ ഗവേഷണ വിജയങ്ങളിലൊന്നാണിത്. അതേസമയം പഠനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളു.

90,000ത്തിലധികം ബ്രിട്ടിഷ് പൗരന്മാര്‍ക്ക് എച്ച്.ഐ.വി ബാധയുണ്ട്. ഒരു വര്‍ഷത്തില്‍ 5,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. എയ്ഡ്‌സ് രോഗത്തിനും പിന്നീട് മരണത്തിനും കാരണമാകുന്ന ഈ വൈറസുകളെ നേരിടാന്‍ ഇതുവരെ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. കുരങ്ങുകളിലാണ് ഇവ ആദ്യം കണ്ടെത്തിയത്. എന്നാല്‍ പിന്നീട് മനുഷ്യനിലേക്ക് പടരുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ എച്ച്.ഐ.വി ബാധിതരുള്ളത് സൗത്ത് ആഫ്രിക്കയിലാണ്. പ്രതിരോധശേഷിയെ തകര്‍ക്കുകയാണ് ഈ വൈറസിന്റെ പ്രവര്‍ത്തന രീതി. പിന്നീട് ഇതര രോഗങ്ങള്‍ പെട്ടന്ന് പിടിപെട്ട് വൈറസ് ബാധയേറ്റയാള്‍ മരണപ്പെടുകയും ചെയ്യും.