റോയല്‍ നേവിയുടെ ഏറ്റവും പുതിയ എയര്‍ക്രാഫ്റ്റ് ക്യാരിയര്‍ എച്ച്.എം.എസ് ക്വീന്‍ എലിസബത്ത് ആദ്യ പരിശീലനത്തിനായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ബ്രിട്ടന്‍ തികച്ചും തദ്ദേശിയമായി നിര്‍മ്മിച്ചിരിക്കുന്ന വിമാന വാഹിനി വര്‍ഷങ്ങളുടെ പ്രവര്‍ത്തനഫലമായിട്ടാണ് സജ്ജമായിരിക്കുന്നത്. പോട്‌സ്മൗത്തിലെ നാവിക ആസ്ഥാനത്ത് വെച്ച് ആയിരങ്ങളെ സാക്ഷിയാക്കിയാണ് എച്ച്.എം.എസ് ക്വീന്‍ എലിസബത്ത് ആദ്യയാത്ര ആരംഭിക്കുന്നത്. വലിയ വിമാനങ്ങള്‍ക്ക് വരെ യാതൊരു പ്രതിസന്ധിയും കൂടാതെ പുതിയ ഷിപ്പില്‍ ഇറങ്ങാന്‍ സാധിക്കും. അമേരിക്കയിലെ 11 ആഴ്ച്ചകള്‍ നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി കഴിഞ്ഞാല്‍ ഷിപ്പ് റോയല്‍ നേവിയുടെ ഓപ്പറേഷനുകളുടെ ഭാഗമാകും.

ബ്രിട്ടന്റെ അഭിമാന നിര്‍മ്മിതിയായ എച്ച്.എം.എസ് ക്വീന്‍ എലിസബത്ത് ആദ്യ യാത്രയ്ക്ക് റഷ്യ ഭീഷണിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തികളില്‍ റഷ്യന്‍ മറീനുകള്‍ ആക്രമണം നടത്തിയേക്കാമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ വിമാന വാഹിനിയുടെ സുരക്ഷയ്ക്കാവശ്യമായ എല്ലാ സജ്ജീകരങ്ങളും റോയല്‍ നേവി എടുത്തതായി ചീഫ് കമാന്റര്‍ അറിയിച്ചു. അറ്റ്‌ലാന്റിക്ക് സമുദ്ര നിരപ്പുകളില്‍ വെച്ച് റഷ്യ ആക്രമണത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. കപ്പലിനോടപ്പം നേവിയുടെ യുദ്ധവാഹിനികളും സഞ്ചരിക്കുന്നുണ്ട്.

അമേരിക്കയില്‍ നടക്കുന്ന പരശീലനത്തില്‍ കപ്പലില്‍ ആദ്യമായി ജെറ്റ് ലാന്‍ഡ് ചെയ്യുന്നത് ബ്രിട്ടീഷ് പൈലറ്റായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശീലന സമയത്ത് ചെറുതും വലുതുമായ 500ഓളം ജെറ്റുകള്‍ എച്ച്.എം.എസ് ക്വീന്‍ എലിസബത്തില്‍ ഇറങ്ങും. അമേരിക്കയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ പരിശീലനം സഹായിക്കുമെന്ന് ഡിഫന്‍സ് സെക്രട്ടറി ഗെവിന്‍ വില്യംസണ്‍ വ്യക്തമാക്കി. എച്ച്.എം.എസ് ക്വീന്‍ എലിസബത്തിന്റെ ശക്തി ലോകത്തിന് മുന്നില്‍ കാണിക്കാനും പരിശീലനം സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിശീലനം കാണാനെത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.