പോര്‍ട്ട്‌സ്മൗത്ത്: യുകെ റോയല്‍ നേവിയുടെ ഭാവി മുന്‍നിര യുദ്ധക്കപ്പലായി കരുതപ്പെടുന്ന, ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പല്‍ എച്ച്എംഎസ് ക്വീന്‍ എലിസബെത്തില്‍ ചോര്‍ച്ച കണ്ടെത്തി. 3.1 ബില്യന്‍ പൗണ്ട് മുതല്‍മുടക്കില്‍ നിര്‍മിച്ച ഈ വിമാനവാഹിനി ഈ മാസം ആദ്യം എലിസബത്ത് രാജ്ഞിയാണ് കമ്മീഷന്‍ ചെയ്തത്. കപ്പലിന്റെ ഒരു പ്രൊപ്പല്ലര്‍ ഷാഫ്റ്റിലാണ് ചോര്‍ച്ച കണ്ടെത്തിയതെന്നാണ് റോയല്‍ നേവി വക്താവ് അറിയിക്കുന്നത്. കടലില്‍ നടന്ന പരീക്ഷണ ഓട്ടങ്ങള്‍ക്കിടയിലാണ് ചോര്‍ച്ചയുണ്ടെന്ന് വ്യക്തമായത്.

മണിക്കൂറില്‍ 200 ലിറ്റര്‍ വെള്ളം വീതം കപ്പലിനുള്ളിലേക്ക് കയറുന്നുണ്ടെന്നാണ് കണ്ടെത്തിയതെന്ന് സണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേത്തുടര്‍ന്ന് കപ്പല്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ക്കായി പ്രവേശിപ്പിക്കുകയാണെന്നും നേവി വക്താവ് വ്യക്തമാക്കി. റോയല്‍ നേവിയുടെ പ്രധാന കപ്പലായി ഉയര്‍ത്തിക്കാടട്ടുന്ന ക്വീന്‍ എലിസബത്ത് നീറ്റിലിറക്കിയപ്പോള്‍ത്തന്നെ ചോര്‍ച്ച കണ്ടെത്തിയത് നേവിയെ ഞെട്ടിച്ചിരിക്കുകയാണ്. പ്രൊപ്പല്ലര്‍ ഷാഫ്റ്റിന്റെ സീലുകളിലൊന്നിലാണ് തകരാറുള്ളത്. പോര്‍ട്ട്‌സ്മൗത്തില്‍ വെച്ചുതന്നെ ഈ പ്രശ്‌നം പരിഹരിക്കാനാണ് പദ്ധതി.

എന്നാല്‍ കപ്പലിന്റെ കടലിലുള്ള പരീക്ഷണ ഓട്ടങ്ങളെ ഈ തകരാറ് ബാധിച്ചിട്ടില്ലെന്നും വക്താവ് വെളിപ്പെടുത്തി. കമ്മീഷനിംഗിനു മുമ്പ് തന്നെ ഈ തകരാറിനെക്കുറിച്ച് അധികൃതര്‍ക്ക് അറിയാമായിരുന്നെന്നും കമ്മീഷനിംഗ് മാറ്റിവെക്കാതിരിക്കാന്‍ ഈ വിവരം മറച്ചുവെച്ചിരിക്കുകയായിരുന്നെന്നും വിവരമുണ്ട്. മറ്റു കപ്പലുകളിലും ഈ വിധത്തിലുള്ള ചോര്‍ച്ചകള്‍ സാധാരണമാണ്. അവ പെട്ടെന്നു തന്നെ പരിഹരിക്കാനും സാധിക്കും. എന്നാല്‍ പുതിയ കപ്പലില്‍ ഇത്രയും വലിയ ചോര്‍ച്ച പ്രത്യക്ഷപ്പെട്ടതാണ് നേവിയെ അമ്പരപ്പിക്കുന്നത്.