ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ലീഡ്‌സിലെ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കലാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരള സഭയില്‍ പൗരോഹിത്യ സമര്‍പ്പണ ജീവിതത്തിലേയ്ക്കുള്ള ദൈവവിളിയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെറുപുഷ്പ മിഷന്‍ ലീഗ് നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടന പ്രസംഗ മദ്ധ്യേ പറഞ്ഞു. വിശുദ്ധ കൊച്ചുത്രേസ്യായേയും ഭാരത ചെറുപുഷ്പമായ വിശുദ്ധ അല്‍ഫോന്‍സാമ്മയെയും മിഷന്‍ ലീഗംഗങ്ങള്‍ മാതൃകകളാക്കണം. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ കുര്‍ബാന സെന്ററുകളിലും മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതോടെ ഈ രൂപതയിലും ധാരാളം ദൈവവിളികള്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

രാവിലെ പത്ത് മണിക്ക് അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയാരംഭിച്ചു. മിഷന്‍ ലീഗ് രൂപതാ കമ്മീഷന്‍ ചെയര്‍മാനും ഡയറക്ടറുമായ റവ. ഫാ. മാത്യൂ മുളയൊലില്‍, റവ. ഫാ. സിബു കള്ളാപ്പറമ്പില്‍, റവ. ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, റവ. ഫാ.ഫാന്‍സുവാ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ആദ്യകുര്‍ബാന സ്വീകരണത്തിന്റെ തിരുക്കര്‍മ്മങ്ങളായിരുന്നു ആദ്യം നടന്നത്. ചാപ്ലിന്‍സിയിലെ പത്തു കുട്ടികള്‍ ഈശോയെ ആദ്യമായി ഹൃദയത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് അവര്‍ ഉത്തരീയ സഭയിലെ അംഗങ്ങളായി.

ഡിയാ ജോജി, ആബേല്‍ വിനോദ്, അനയാ ജോബി, അനൈനാ ജോസഫ്, അന്നാ മരിയാ ജോണ്‍, മരിയാ വര്‍ഗ്ഗീസ്, മരിയാ സാജന്‍, ജോയല്‍ ജോസ്, .ഗ്ലോറിയാ ബിബി, ഗബ്രിയേലാ ബിബി എന്നിവരാണ് ആദ്യമായി ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ചവര്‍.

തുടര്‍ന്ന് ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഓദ്യോഗിക ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിച്ചു. മഞ്ഞ കൊടിതോരണങ്ങളാല്‍ ദേവാലയം നിറമുറ്റതായി. ഏഴാം ക്ലാസില്‍ പഠിക്കുന്ന നിരവധി പേര്‍ ബാഡ്ജ് ധരിച്ച് മിഷന്‍ ലീഗിന്റെ അംഗങ്ങളായി. ലീഡ്‌സ് ചാപ്ലിന്‍സിക്ക് ആഹ്‌ളാദത്തിന്റെ നിമിഷങ്ങമായിരുന്നു. ആയിരത്തിലധികം പേര്‍ തിങ്ങിനിറഞ്ഞ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയം. മുന്‍ ചാപ്ലിന്‍ റവ. ഫാ. ജോസഫ് പൊന്നേത്തിന്റെ ദീര്‍ഘവീക്ഷണം ഫലമണിയുകയായിരുന്നിവിടെ. തുടര്‍ന്ന് അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസ സമൂഹത്തെ അഭിസംബോദന ചെയ്തു.

ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയിലെ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയം വിശ്വാസികളെ കൊണ്ട് നിറയുന്നത് ഇതാദ്യമല്ല. ഇതൊരു പതിവാണ്. അതു കൊണ്ടു തന്നെ റവ. ഫാ. മാത്യൂ മുളയൊലില്‍ നേതൃത്വം നല്‍കുന്ന രൂപതയുടെ കീഴിലുള്ള ഈ ദേവാലയം പ്രസിദ്ധമായി. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അഘോഷമായ സ്‌നേഹവിരുന്ന് നടന്നു. അഭിവന്ദ്യ പിതാവ് കേക്ക് മുറിച്ച് ആദ്യമായി ഈശോയെ സ്വീകരിച്ച കുഞ്ഞുങ്ങള്‍ക്ക് നല്‍കി.

വിശ്വാസികളുടെ വലിയ കൂട്ടായ്മയായിരുന്നു ലീഡ്‌സില്‍ കണ്ടത്. ഓരോ ഞായറാഴ്ചയും തിങ്ങി നിറയുന്ന ദേവാലയം. ഒരിടവകയുടെ എല്ലാ വിധ സുഖവും സൗകര്യവും ഒത്തൊരുമയോടെ നേരിട്ടനുഭവിക്കുന്ന ലീഡ്‌സിലെ ജനം. മുന്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ജോസഫ് പൊന്നേത്തിന്റെ ദീര്‍ഘവീക്ഷണം ഫലമണിഞ്ഞു. ‘നന്ദിയല്ലാതെ മറ്റൊന്നുമില്ലെന്റെ ദൈവമേ ‘ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ മലയാളത്തിന്‍ ആദ്യമായി ദിവ്യബലി അര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് ഫാ. പൊന്നേത്ത് പ്രാര്‍ത്ഥിച്ചതിങ്ങനെയാണ്.
സംശയമില്ല. പൊന്നേത്ത് മോഡല്‍ സീറോ മലബാറിന് മാതൃകയാകും.,