ദീര്‍ഘകാലമായി വിമര്‍ശനം ഏറ്റുവാങ്ങുന്ന ഗോള്‍ഡന്‍ വിസ പദ്ധതി നിര്‍ത്തലാക്കുന്നതില്‍ പരാജയപ്പെട്ട് ഹോം ഓഫീസ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ധനികരായ വിദേശികള്‍ക്ക് പണമീടാക്കി നല്‍കിയിരുന്ന ഗോള്‍ഡന്‍ വിസ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഇത് നിര്‍ത്തലാക്കുമെന്നായിരുന്നു അറിയിപ്പ്. യുകെയുടെ ടയര്‍ വണ്‍ ഇന്‍വെസ്റ്റര്‍ പ്രോഗ്രാം നിര്‍ത്തലാക്കുകയാണെന്ന് അഞ്ചു ദിവസം മുമ്പ് വാര്‍ത്താക്കുറിപ്പില്‍ ഹോം ഓഫീസ് അറിയിക്കുകയായിരുന്നു. ഈ വിസയുടെ മറവില്‍ സംഘടിത കുറ്റകൃത്യങ്ങളും കള്ളപ്പണ ഇടപാടുകളും നടക്കുന്നുവെന്ന വസ്തുതയുടെ അടിസ്ഥാനത്തിലായിരുന്നു നീക്കം.

നമ്മുടെ നിയമങ്ങള്‍ അനുസരിക്കന്‍ തയ്യാറല്ലാത്തവരെയും നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെയും വെച്ചുപൊറുപ്പിക്കേണ്ടതില്ല എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന്‍ നോക്ക്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ മാറ്റം നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൊവ്വാഴ്ച ഹോം ഓഫീസ് പുറത്തിറക്കിയ പ്രസ്താവന സ്ഥിരീകരിക്കുന്നു. ടയര്‍ വണ്‍ (ഇന്‍വെസ്റ്റര്‍) വിസ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. എന്തായാലും അത് ഉടന്‍ തന്നെ ഇല്ലാതാക്കുമെന്നും സമീപഭാവിയില്‍ തന്നെ അതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും ഹോം ഓഫീസ് വക്താവ് അറിയിച്ചു. വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഹോം ഓഫീസ് തയ്യാറായില്ല.

അഴിമതിക്കും ചൂഷണത്തിനും കാരണമാകുന്നുവെന്ന പേരില്‍ ഗോള്‍ഡന്‍ വിസ സമ്പ്രദായം ഏറെക്കാലമായി വിമര്‍ശിക്കപ്പെട്ടു വരികയാണ്. സ്‌ക്രിപാലിനെതിരെ ഉണ്ടായാ നോവിചോക്ക് ആക്രമണത്തിനു ശേഷം റഷ്യന്‍ ധനികര്‍ക്ക് അനുവദിച്ചിട്ടുള്ള 700 ഗോള്‍ഡന്‍ വിസകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചിരുന്നു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാതെ 3000 ഗോള്‍ഡന്‍ വിസകള്‍ യുകെ വിദേശ പൗരന്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന് 2015ല്‍ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ യുകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.