സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രക്സിറ്റാനന്തരമുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ പദ്ധതികൾ ആഭ്യന്തര വകുപ്പ് പുറത്തു വിട്ടു. ലോ സ്കിൽഡ് വർക്കേഴ്സിന് ഇനി ബ്രിട്ടനിലേക്ക് വിസ അനുവദിക്കുകയില്ലെന്ന് ആഭ്യന്തരവകുപ്പ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ഡിസംബർ 31ന് ശേഷം ബ്രിട്ടനിൽ ജോലി ചെയ്യുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ജോലിക്കാർക്ക്, മറ്റുള്ള രാജ്യങ്ങളിലെ ജോലിക്കാരുടെ അതേ പദവി തന്നെയായിരിക്കും ലഭിക്കുക. മികവുറ്റ ആളുകൾക്ക് ജോലി നൽകുക എന്നതാണ് ഗവൺമെന്റിന്റെ നയമെന്നും, ലോ സ്കിൽട് വർക്കേഴ്സിന്റെ ബ്രിട്ടനിലേക്ക് ഉള്ള വരവിനെ തടയിടാനും ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ആഭ്യന്തര വകുപ്പ് സെക്രട്ടറി പ്രീതി പട്ടേൽ ബിബിസി ബ്രേക്ഫാസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നത് ന്യായമല്ലെന്ന് ലേബർ പാർട്ടി വക്താക്കൾ അഭിപ്രായപ്പെട്ടു.

ഈ നിയമം അനുസരിച്ച്, സ്‌കിൽഡ് ജോലിക്കാർക്ക് ബ്രിട്ടനിലെ എ ലെവൽ യോഗ്യതയെങ്കിലും കുറഞ്ഞത് ഉണ്ടാവണം. പോയിന്റ് ബേസ്ഡ് ഇമ്മിഗ്രേഷൻ സിസ്റ്റം നടപ്പിലാക്കാനാണ് ഗവണ്മെന്റ് ആലോചിക്കുന്നത്. ഇതനുസരിച്ചു ഏകദേശം 70 പോയിന്റ് നേടിയാൽ മാത്രമേ വിദേശ പൗരന്മാർക്ക് ബ്രിട്ടനിൽ ജോലി ചെയ്യാനാവൂ.

യൂറോപ്യൻ യൂണിയന് പുറത്തുനിന്ന് ബ്രിട്ടനിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഈ നിയമങ്ങൾ സന്തോഷം നൽകുന്നവയാണ്. എന്നാൽ യൂറോപ്യൻ യൂണിയനിൽ പെട്ട രാജ്യങ്ങളിലെ ആളുകൾക്ക് ഈ നിയമങ്ങൾ ആശങ്കയുളവാക്കുന്നു. എന്നാൽ ഈ നിയമങ്ങൾക്കെതിരെ അതിശക്തമായ വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. ഈ നിയമങ്ങൾ സ്കോട്ട്‌ലൻഡിന്റെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുമെന്ന് സ്കോട്ട്‌ലൻഡ് എസ് എൻ പി നേതാവ് നിക്കോള സ്റ്റർജിയോൻ അഭിപ്രായപ്പെട്ടു. 2021 ജനുവരി മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുക.