തെരുവില്‍ കഴിയുന്നയാള്‍ 1600 പൗണ്ട് പിഴയടക്കണമെന്ന് എച്ച്എംആര്‍സി. ക്രിസ്റ്റോഫ് പോകോറോവ്‌സ്‌കി എന്നയാള്‍ക്കാണ് എച്ച്എംആര്‍സി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇയാള്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകുന്നുവെന്നാണ് കാരണമായി വിശദീകരിക്കുന്നത്. തെരുവില്‍ സ്ലീപ്പിംഗ് ബാഗില്‍ ഉറങ്ങുന്ന ശരിയായ അഡ്രസ് പോലുമില്ലാത്ത ഇയാളെ പിഴയടക്കാന്‍ എച്ച്എംആര്‍സി നിന്ദിക്കുകയാണെന്ന് കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. ഈസ്റ്റ് ലണ്ടനിലെ വാല്‍ത്താംസ്റ്റോവിലുള്ള വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട പോകോറോവ്‌സ്‌കിക്ക് എച്ച്എംആര്‍സിയുടെ കത്ത് ലഭിച്ചിട്ടു പോലുമില്ല. ഇയാളുടെ സ്വത്തുവകകള്‍ നഷ്ടപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. തീര്‍ത്തും ദരിദ്രനായ ഇദ്ദേഹത്തോടുള്ള പെരുമാറ്റം ഞെട്ടിക്കുന്നതാണെന്ന് ജഡ്ജ് അഭിപ്രായപ്പെട്ടു.

തെരുവിലുറങ്ങുന്ന ഒരാളുടെ മേല്‍വിലാസം കൃത്യമായി സൂക്ഷിക്കുന്ന എച്ച്എംആര്‍സിയുടെ നടപടി പരിഹാസ്യവും അസംബന്ധവുമാണെന്ന് പിഴ ഒഴിവാക്കിക്കൊണ്ടുള്ള റൂളിംഗില്‍ ജഡ്ജി നിക്കോളാസ് അലക്‌സാന്‍ഡര്‍ പറഞ്ഞു. ഒരു ഇലക്ട്രീഷ്യനായിരുന്ന പോകോറോവ്‌സ്‌കിയുടെ ജീവിതം തകര്‍ന്നത് 2014ല്‍ ഒരു ബാറില്‍ വെച്ച് അദ്ദേഹത്തിന്റെ ഡ്രിങ്കില്‍ മയക്കുമരുന്ന് കലര്‍ന്നതായി കണ്ടെത്തിയതോടെയാണ്. ഇതോടെ ഇയാള്‍ക്ക് ജോലിയും സമ്പാദ്യവും നഷ്ടമാകുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്യപ്പെട്ടു. പോകോറോവ്‌സ്‌കിയുടെ വസ്തുക്കളെല്ലാം തെരുവിലേക്കെറിയപ്പെട്ടു. ടാക്‌സ് റെക്കോര്‍ഡുകളും മറ്റു രേഖകളും ഉള്‍പ്പെടെ നഷ്ടമായി. 2016 ക്രിസ്മസ് കാലത്ത് ഒരു ഹോംലെസ് ഷെല്‍റ്ററില്‍ അഭയം ലഭിക്കുന്നതു വരെ ഇയാള്‍ തെരുവില്‍ കഴിച്ചുകൂട്ടൂകയായിരുന്നു.

അടുത്ത വര്‍ഷം ഇയാള്‍ ഒരു വീട് കണ്ടെത്തുകയും ജോലി ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തുവെന്ന് ഫസ്റ്റ് ടയര്‍ ടാക്‌സ് ട്രൈബ്യൂണലില്‍ വാദം കേട്ടു. 2015 ഏപ്രിലില്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി കഴിഞ്ഞിട്ടും അത് നല്‍കിയില്ല എന്നാണ് എച്ച്എംആര്‍സിയുടെ പരാതി. ഇക്കാലത്ത് ഇയാള്‍ തെരുവിലായിരുന്നു എന്ന കാര്യം പരിഗണിക്കാതെയാണ് നടപടി. 2017 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഇയാള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ 1600 പൗണ്ട് ആയി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേകതയൊന്നുമില്ലെന്ന് എച്ച്എംആര്‍സി വാദിച്ചെങ്കിലും ജഡ്ജി അത് തള്ളുകയായിരുന്നു.