പൈജാമ പരാലിസിസിനെ നേരിടാന്‍ ഊര്‍ജിത ശ്രമങ്ങളുമായി യു.കെയിലെ ആശുപത്രികള്‍ രംഗത്ത്. ആശുപത്രികളില്‍ കഴിയുന്ന സമയത്ത് രോഗികളുടെ ശരീരത്തിലുണ്ടാകുന്ന പ്രതികൂലമായ മാറ്റങ്ങളെ തടയുകയാണ് പ്രധാന ലക്ഷ്യം. 10 ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നാല്‍ ഒരാളുടെ ശരീരത്തിലുള്ള മാസില്‍ 10 ശതമാനം കുറവുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് തടയുന്നതിനായി സ്ഥിരമായ വസ്ത്രങ്ങള്‍ മാറുകയും വാര്‍ഡുകളില്‍ ലഭ്യമായ സ്ഥലങ്ങളില്‍ നടക്കുകയും ചെയ്യുന്നത് നന്നാവുമെന്നും ആരോഗ്യരംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു. മസിലുകളിലെ ചലനം കൃത്യമായി തുടരുന്ന അവസ്ഥയില്‍ മാസിലുണ്ടാകുന്ന പ്രതികൂല മാറ്റങ്ങളെ നിയന്ത്രിക്കുവാന്‍ സാധിക്കും.

ശരീരത്തിലുള്ള പേശികളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നത് 10 വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടാകുന്ന ശരീര വ്യതിയാനങ്ങള്‍ക്ക് തുല്യമാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. പൈജാമ പരാലിസിസിനെ നേരിടാന്‍ പുതിയ ക്യാംപെയ്ന്‍ ആരംഭിക്കുമെന്ന് ബ്രിട്ടനിലെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ക്യാംപെയിനുകള്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ആശുപത്രികളില്‍ കഴിയുന്ന സമയത്തുണ്ടാകുന്ന രോഗിയുടെ ശരീര വ്യതിയാനങ്ങള്‍ ആയൂര്‍ദൈര്‍ഘ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യവ്യാപകമായ പുതിയ ക്യാംപെയിന്‍ ആരംഭിക്കുന്നതോടെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രോഗാവസ്ഥയില്‍ പൂര്‍ണമായും ബെഡില്‍ വിശ്രമിക്കാതെ ശരീരത്തിന് ചെറിയ ചലനങ്ങളിലൂടെ മസിലുകളെ ഉത്തേജിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത് പൈജാമ പരാലിസിസിനെ നേരിടാന്‍ സഹായിക്കും. യു.കെയില്‍ പൈജാമ പരാലിസിസ് കഴിഞ്ഞ കുറച്ചുകാലമായി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 70 ദിവസത്തെ ചലഞ്ചിനാണ് ഒരോ ആശുപത്രികളും ശ്രമിക്കേണ്ടത്. രോഗികളെ പരമാവധി വൃത്തിയുള്ള വസ്ത്രങ്ങള്‍ ദിവസവും ധരിപ്പിക്കുകയും ചെറിയ ശരീര ചലനങ്ങള്‍ക്ക് പ്രാപ്തമാക്കുകയും ചെയ്യുമെന്നും പ്രൊഫ. ജെയിന്‍ കമ്മിംഗ്‌സ് വ്യക്തമാക്കി.