സ്വന്തം ലേഖകൻ

കൊറോണാ വൈറസ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞിട്ടും രോഗികളെയോ സ്റ്റാഫിനെയോ അറിയിക്കാതെ കെയർ ഹോമുകളിലേക്ക് മടക്കി അയച്ച് ഗുരുതര വീഴ്ച വരുത്തി ഹോസ്പിറ്റലുകൾ. രോഗികളെ റസിഡൻഷ്യൽ ഹോമുകളിലേക്ക് മടക്കി അയച്ചതായി കെയർ ക്വാളിറ്റി കമ്മീഷന് റിപ്പോർട്ട് ലഭിച്ചു. ഈ രോഗികൾ വളരെയധികം പേരോടൊപ്പം ഇടപഴകുകയും, അതിൽ അനേകം പേർ മരണപ്പെടുകയും ചെയ്തു. മരിച്ചവരിൽ കെയർ ഹോമുകളിലെ അന്തേവാസികളായ വൃദ്ധരും ജീവനക്കാരും ഉൾപ്പെടുന്നു. വൈറസ് റിസ്കിനെ പറ്റി അറിയാതിരുന്നതും ആവശ്യാനുസരണമുള്ള പിപിഇ കിറ്റുകളുടെ അഭാവവും രോഗവ്യാപനത്തിന് ആക്കംകൂട്ടി.

ലഭിച്ച വിവരങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ് ഇപ്പോൾ കെയർ ക്വാളിറ്റി കമ്മീഷൻ. പരാതി സത്യമാണെങ്കിൽ, ഹോസ്പിറ്റലുകൾ നടപടി നേരിടേണ്ടിവരും. കൊറോണ വൈറസ് രോഗബാധ മൂലമല്ലാതെ, പതിവായുള്ള ആശുപത്രി സന്ദർശനം മുടങ്ങിയതോ ഫിസിഷ്യൻമാരുടെ കുറവോ വയോജനങ്ങളുടെ മരണ കാരണമായേക്കാം എന്നും സംശയിക്കപ്പെടുന്നുണ്ട്. അഡൽട് സോഷ്യൽ കെയർ വാച്ച് ഡോഗ് ചീഫ് ഇൻസ്പെക്ടറായ കേട് ടെറോണി പറയുന്നു “ചികിത്സയുടെ അഭാവവും, രോഗം അറിയാഞ്ഞതും മൂലം കെയർ ഹോമുകളിലെ മറ്റ് അന്തേവാസികളിലേക്കും രോഗം പടർന്നു പിടിച്ചിരിക്കാൻ സാധ്യതയുണ്ട്, വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്, ആശുപത്രികൾ മനപ്പൂർവ്വം വിവരങ്ങൾ മറച്ചു വെച്ചതാണെങ്കിൽ തീർച്ചയായും കനത്ത നടപടികൾ നേരിടേണ്ടി വരും, ഇത് വളരെ ഗൗരവമേറിയ വിഷയമാണ്”.

ഈ ഗുരുതര വീഴ്ച വരുത്തിയ ആശുപത്രികളുടെ പേരുകളോ സ്ഥലമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ മാസം മാഞ്ചസ്റ്ററിലെ വിസിൽ ബൗളേഴ്സ് രോഗികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞമാസം കെയർ ഹോമുകളിലെ പുതിയ അഡ്മിറ്റുകൾക്ക് കൊറോണ വൈറസ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടതില്ല എന്ന് ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു. അതേപോലെ, അന്തേവാസികൾക്കും കൊറോണ ടെസ്റ്റ് നിർബന്ധമല്ലായിരുന്നു. കെയർ ക്വാളിറ്റി കമ്മീഷൻെറ ഒൻപതാമത് റെഗുലേഷൻ ആയ’ ഓരോ വ്യക്തികൾക്കും ആവശ്യമായ പരിശോധനയും, ചികിത്സയും പ്രത്യേകമായി നൽകണം’ എന്നതാണ് ആശുപത്രികൾ തെറ്റിച്ചിരിക്കുന്നത്. രോഗികൾ പരാതിപ്പെട്ടില്ലെങ്കിൽ കൂടിയും വാച്ച് ഡോഗിന് ആശുപത്രികളുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള വകുപ്പുണ്ട്.

ഇംഗ്ലണ്ടിലും വെയിൽസിലുമായി ഏകദേശം ആറായിരത്തോളം പേരാണ് കെയർ ഹോമുകളിൽ മരണപ്പെട്ടത്. രാജ്യമൊട്ടുക്കുള്ള കൊറോണ വൈറസ് മരണങ്ങളിൽ മൂന്നിലൊന്ന് ശതമാനവും കെയർ ഹോമുകളിൽ ആണ്. ഏപ്രിൽ പത്തിനും മെയ് ഒന്നിനും ഇടയിൽ 6,686 മരണങ്ങളാണ് കെയർ ഹോമുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവിടങ്ങളിൽ രോഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്റ്റാഫുകൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമല്ലാത്തത് ഭീതി പടർത്തുന്നു.