കേരളത്തിലെ ചൂട് അതികഠിനമാകുന്നു. സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് മുകളില്‍ മാര്‍ച്ച് 21-ന് പ്രവേശിച്ചുകഴിഞ്ഞു. വിഷുവോടെ ഇത് കേരളത്തിന്റെ നേരെ മുകളിലെത്തും. അതിനാല്‍ വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അനുഭവപ്പെടുക വലിയ താപനിലയെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം. കേരളത്തിലെ പല ജില്ലകള്‍ക്കും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്ന് 3 ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടെ എല്‍നിനോ പ്രതിഭാസത്തിനുള്ള സാധ്യത 70 ശതമാനമായി ഉയര്‍ന്നതും കേരളത്തെ വരള്‍ച്ചയിലേക്കാണ് കൊണ്ടുപോകുന്നത്.

25, 26 തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്നുമുതല്‍ നാലുവരെ ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ടുമുതല്‍ മൂന്നുവരെ ഡിഗ്രി താപനില കൂടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പെത്തിയിട്ടുണ്ട്.

കാറ്റ് മുകളിലേക്കാണെങ്കില്‍ അന്തരീക്ഷം പൊതുവേ തണുക്കാറുണ്ട്. എന്നാല്‍ നിലവില്‍ കാറ്റ് താഴേക്കായത് ചൂടുവര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മേഘങ്ങള്‍ പൊതുവേ സംസ്ഥാനത്ത് വളരെ കുറവാണ്. അതിനാല്‍ സൂര്യനില്‍നിന്നുള്ള പ്രകാശം പ്രതിഫലിപ്പിക്കുന്നില്ല. തെളിഞ്ഞ ആകാശത്തില്‍ സൂര്യനില്‍ പ്രകാശം നേരിട്ടടിക്കുന്നതിനാലാണ് വലിയ ചൂട് അനുഭവപ്പെടുന്നത്.