ദേശീയ പണിമുടക്കിനിടെ സമരാനുകൂലികൾ നോബൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റിനെ തടഞ്ഞ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കൈനകരി സ്വദേശികളും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മുൻ സെക്രട്ടറിയുമുൾപ്പെടെയുള്ള സിഐടിയു പ്രവർത്തകരായ അജി, ജോളി, സാബു, സുധീർ എന്നിവരാണ് പിടിയിലായത്.

ഇതിൽ ജോളി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സാബു മുൻ സെക്രട്ടറിയുമാണ്. കെഎസ്കെടിയു ആർ ബ്ലോക്ക് കൺവീനറാണ് അറസ്റ്റിലായ സുധീർ. വിനോദസഞ്ചാരമേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുകയാണെന്ന് സംയുക്ത സമരസമിതിയുടെ പ്രഖ്യാപനം അവഗണിച്ചായിരുന്നു കുമരകത്ത് നിന്ന് എത്തിയ ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ സമരാനുകൂലികൾ തടഞ്ഞിട്ടത്. അതേസമയം, മൈക്കൽ ലെവിറ്റിനെ തടഞ്ഞ സംഭവത്തിലെ പ്രതികൾ സിഐടിയും പ്രവർത്തകരാണെങ്കിൽ നടപടിയെടുക്കുമെന്ന് ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു.

എന്നാൽ, തന്നെ തടഞ്ഞ സംഭവത്തില്‍ പരാതിയില്ലെന്ന് നോബൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളം മനോഹരമാണെന്നും വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും മൈക്കൽ ലെവിറ്റ് കുമരകത്ത് പ്രതികരിച്ചു. നേരത്തെ ആലപ്പുഴ കളക്ടര്‍ മൈക്കൽ ലെവിറ്റിനെ കണ്ട് ക്ഷമ ചോദിച്ചിരുന്നു, അതിന് പിന്നാലെയായിരുന്നു പ്രതികരണം.

കുമരകം സന്ദർശനത്തിന് എത്തിയ മൈക്കൽ ലെവിറ്റും ഭാര്യയും സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ വച്ചാണ് ചില സമരാനുകൂലികൾ തടഞ്ഞത്. സമരമാണെന്നും ഇനിയങ്ങോട്ട് യാത്ര ചെയ്യാനാകില്ലെന്നുമായിരുന്നു സമരാനുകൂലികളുടെ നിലപാട്. ഇതേ തുടർന്ന് ലെവിറ്റും കുടുംബവും രണ്ട് മണിക്കൂറോളം ഇവർ ഹൗസ് ബോട്ടിൽ നടുകായലിൽ കുടുങ്ങി.

ലിത്വാനിയൻ സ്വദേശിയാണ് 2013-ൽ കെമിസ്ട്രിയിൽ നൊബേൽ സമ്മാനം നേടിയ മൈക്കൽ ലെവിറ്റ്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച അദ്ദേഹം കിങ്സ് കോളേജ് ഉൾപ്പെടെ പ്രസിദ്ധമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം പൂർത്തിയാക്കിയ ശേഷം സ്റ്റാൻഫോർഡ് സർവകലാശാലയിൽ അധ്യാപകനാണ്.