എന്റെ ചിത്രമുണ്ടോ. ‍ഞങ്ങളിലാരെങ്കിലുമുണ്ടോ എന്ന സംശയം സ്ത്രീകള്‍ പരസ്പരം ചോദിച്ചു. ഇല്ലെന്ന മറുപടി കിട്ടിയാലും ആരുടെയും മുഖത്ത് ചിരിയില്ല. പലരുടെയും കണ്ണുകള്‍ കരഞ്ഞ് കലങ്ങിയ അവസ്ഥയില്‍. ചിലര്‍ക്ക് കാര്യങ്ങള്‍ പുരുഷന്‍മാരോട് പറയാന്‍ തന്നെ മടിയായി. ചോറോട്, വൈക്കിലശേരി മേഖലിയിലെ നിരവധി കുടുംബങ്ങളിലെ സ്ത്രീകളുടെ മാസങ്ങളായുള്ള ആശങ്കയാണിത്. ചിലര്‍ വീടിന് പുറത്തിറങ്ങാതായി. പ്രധാന ചടങ്ങുകളില്‍പ്പോലും പങ്കെടുക്കാതായി. പലരും കരഞ്ഞ് കരഞ്ഞ് വീട്ടിനുള്ളിലിരിപ്പായി. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മനസില്‍ ഇന്ന് ബിബീഷെന്ന ഫൊട്ടോ എഡിറ്റര്‍ പേടിപ്പെടുത്തുന്ന കഥാപാത്രമാണ്. വിവാഹച്ചടങ്ങിനിടെ പങ്കെടുത്ത സ്ത്രീകളുടെ ഫൊട്ടോ മോര്‍ഫ് ചെയ്തുവെന്ന പ്രചരണം വടകരയുടെ താളം തെറ്റിച്ചിട്ട് കുറച്ചുനാളായി.

ഒടുവില്‍ വടകരയില്‍ സദയം സ്റ്റുഡിയോ നടത്തിപ്പുകാരനായ സതീശനും സഹോദരന്‍ ദിനേശനും പൊലീസ് പിടിയിലായി. എല്ലാ ഫൊട്ടോ എഡിറ്റര്‍ ബിബീഷിന്റെ ഉത്തരവാദിത്തമെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞു. കഥ അവിടെത്തീരുന്നില്ല. അന്വേഷണത്തില്‍ സതീശനും നല്ല പങ്കുണ്ടെന്ന് തെളിഞ്ഞു. ഇടുക്കിയിലെ രാജമുടിയിലെ റബര്‍ എസ്റ്റേറ്റിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് ഒന്നാം പ്രതിയും മോര്‍ഫിങ് വിരുതനുമായ ബിബീഷ് പിടിയിലായപ്പോള്‍ ഒരു നാടാകെ വീണ്ടും ജാഗ്രതയിലായി. ബിബീഷിന്റെ വെളിപ്പെടുത്തലിനായി.

കോഴിക്കോട് വടകരയില്‍ വിവാഹ ചടങ്ങിനെത്തിയ ആയിരത്തിലധികം സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്തതായി ഒന്നാം പ്രതി ബിബീഷ് പൊലീസിനോട് സമ്മതിച്ചു. തനിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. അതൊന്നും ഭീഷണിപ്പെടുത്തിയും നഗ്നചിത്രങ്ങള്‍ കാണിച്ചും നേടിയതല്ല. അവരുടെകൂടി താല്‍പര്യത്തോടെയായിരുന്നു. സ്വന്തമായി സ്റ്റുഡിയോ തുടങ്ങാനുള്ള തീരുമാനമാണ് സ്റ്റുഡിയോ ഉടമയെ പ്രകോപിപ്പിച്ചത്. അന്ന് മുതല്‍ വൈരാഗ്യം കൂടി. പലപ്പോഴും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് പലര്‍ക്കും ഫോട്ടോ കിട്ടിയതെന്നും വിവാഹച്ചടങ്ങിനെത്തിയ നൂറുകണക്കിന് സ്ത്രീകള്‍ ഉള്‍പ്പെട്ടുവെന്നത് പ്രചരണ തന്ത്രമായിരുന്നുവെന്നും ബിബീഷ് പറയുന്നു. എന്നാല്‍ ഫൊട്ടോ മോര്‍ഫിങിന് പിന്നില്‍ ബിബീഷിന് മാത്രം പങ്കെന്നാണ് സ്റ്റുഡിയോ ഉടമകളുടെ മൊഴി.

രണ്ട് വര്‍ഷത്തിനിടെ ബിബീഷ് തന്റെ സ്വകാര്യ ഹാര്‍ഡ് ഡിസ്കില്‍ ശേഖരിച്ചത് നാല്‍പതിനായിരത്തിലധികം സ്ത്രീകളുടെ ചിത്രങ്ങള്‍. ഇതില്‍ ആയിരത്തിലധികം രൂപമാറ്റം വരുത്തി നഗ്നചിത്രങ്ങളാക്കി. വ്യാജ ഫെയ്സ്ബുക്ക് ഐ.ഡി വഴി നിരവധി വനിതകളുടെ അക്കൗണ്ടിലേക്ക് ഫോട്ടോ അയച്ചു. ചിലരെ ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണം നടത്തി. ആറ് മാസം മുന്‍പാണ് ആദ്യ സൂചന ലഭിക്കുന്നത്. വ്യാജ ഐ.ഡിയുടെ ഉടമ ബിബീഷാണെന്ന് സ്റ്റുഡിയോ ഉടമ സതീശന്‍ തിരിച്ചറിഞ്ഞു. മോര്‍ഫ് ചെയ്ത ചിത്രങ്ങളില്‍ കുറച്ച് സതീശന്‍ ഡി.വി.ഡിയിലേക്ക് മാറ്റി സൂക്ഷിച്ചു. സ്റ്റുഡിയോ മാറാന്‍ തയാറെടുത്ത ബിബീഷിനെ ഭീഷണിപ്പെടുത്തി മനംമാറ്റുകയായിരുന്നു ലക്ഷ്യം. കണ്ടാല്‍ ഇഷ്ടപ്പെടുന്ന മുഴുവന്‍ സ്ത്രീകളെയും സ്വന്തമാക്കണമെന്ന മനോവൈകല്യമാണ് ബിബീഷിനെ ഫോട്ടോ മോര്‍ഫിങിന് പ്രേരിപ്പിച്ചത്. വിവാഹച്ചടങ്ങിനെ എടുക്കുന്ന ഫൊട്ടോയ്ക്ക് പുറമെ മൊബൈലിലും ബിബീഷ് ഫോട്ടോയെടുത്ത് സൂക്ഷിച്ചിരുന്നു. ഭീഷണിപ്പെടുത്തിയാണ് പലരെയും ചൂഷണം ചെയ്തിരുന്നത്. രാജമുടിയിലെ റബര്‍ എസ്റ്റേറ്റിലെ ഒറ്റമുറി കെട്ടിടത്തില്‍ ഒളിച്ചു താമസിച്ചിരുന്ന ബിബീഷിനെ ബുധനാഴ്ച പുലര്‍ച്ചെയാണ് വടകര പൊലീസെത്തി പിടികൂടിയത്.

വിവാച്ചടങ്ങിലെ ഫൊട്ടോ ആല്‍ബത്തിലേക്ക് മാറ്റുന്നതിനായി എടുക്കുമ്പോള്‍ സുന്ദരിമാരുടെ ഫൊട്ടോ പ്രത്യേക ഫോള്‍ഡറില്‍ സൂക്ഷിക്കും. സമയലഭ്യത അനുസരിച്ച് ഓരോ ഫോട്ടോയും നഗ്നചിത്രങ്ങളാക്കും. ഇത് കണ്ടാസ്വദിക്കുകയാണ് ലക്ഷ്യം. ചിലരെ ഫോണില്‍ വിളിച്ച് ഇത്തരത്തിലൊരു ഫൊട്ടോ കിട്ടിയിട്ടുണ്ടെന്ന് അറിയിക്കും. ചിലര്‍ ആശങ്കപ്പെട്ട് ബിബീഷിനെ തിരിച്ച് വിളിക്കും. ഈ ആശങ്കയാണ് പലപ്പോഴും ബിബീഷ് മുതലെടുത്തിരുന്നത്. വടകരയില്‍ ഫൊട്ടോ മോര്‍ഫിങിനെതിരായ പരാതി ഉയര്‍ന്നതോടെ ബിബീഷ് വയനാട്ടിലേക്ക് കടന്നു. പതിവായി ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ഭാര്യയെ ഏല്‍പ്പിച്ചായിരുന്നു യാത്ര. ഫോണ്‍ ഉപയോഗിക്കാതെ പല ജില്ലകളില്‍ സ‍ഞ്ചരിച്ചു.

പിന്നീട് ഭാര്യയുടെ ബന്ധുവീടായ രാജമുടിയില്‍ എത്തുകയായിരുന്നു. ഇവിടെയുള്ള ഒറ്റമുറി വീട്ടില്‍ താമസമാക്കി. മറ്റൊരു നമ്പര്‍ ഉപയോഗിച്ച് ബിബീഷ് അഭിഭാഷകനെ ബന്ധപ്പെട്ടു. ഈ വിവരം മനസിലാക്കിയ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ രാജമുടിയിലെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ജനങ്ങളുടെ മുഴുവന്‍ ഭീതിയും അകറ്റുന്നതിനുള്ള പൊലീസ് ഇടപെടലുണ്ടാകുമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം.