കടപ്പാട്; ദി ഗാർഡിയൻ

ഹ്യൂമന്‍ കമ്പോസ്റ്റിംഗ് നിയമവിധേയമാക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി മാറിയിരിക്കുകയാണ് വാഷിംഗ്‌ടണ്‍. യു.കെയിലും ഹരിത ശ്മശാനങ്ങൾക്കായുള്ള മുറവിളി പല കോണുകളില്‍നിന്നും ഉയര്‍ന്നു കഴിഞ്ഞു. മരിച്ചയാളുടെ ശരീരം ഒരു സ്റ്റീല്‍ പേടകത്തില്‍ വൈക്കോല്‍, മരപ്പൊടി, ചിലയിനം ചെടികള്‍ തുടങ്ങി വിവിധ വസ്തുക്കളുടെ കൂടെ വച്ച് ഭദ്രമായി അടയ്ക്കും. 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ മൃതശരീരം വിഘടിച്ച് വളമാകും. ഈ വളം മണ്ണില്‍ ചേര്‍ത്ത് അതില്‍ ഇഷ്ടാനുസരണം മരമോ, ചെടികളോ ഒക്കെ വളര്‍ത്താം. നാച്വറല്‍ ഓര്‍ഗാനിക് റിഡക്ഷനാണ് സംഭവിക്കുന്നത്. അതായത്, മൈക്രോബുകള്‍ ഉപയോഗിച്ച് എല്ലുകളും തൊലികളും എല്ലാം വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ ലഭിയ്ക്കുന്ന മനുഷ്യ ശരീര മിശ്രത വളം പാരിസ്ഥിതികമായി ഏറെ മെച്ചമാണെന്നാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ് അനുകൂലികള്‍ പറയുന്നത്.

എല്ലുകളും പല്ലുകളും വരെ കമ്പോസ്റ്റായി പരിവർത്തനം ചെയ്യും. കൃതൃമമായി ശരീരത്തില്‍ എന്തെങ്കിലും വച്ച് പിടിപിച്ചിട്ടുണ്ടെങ്കില്‍ അത് വേര്‍തിരിച്ചെടുത്ത് പുനുരുപയോഗിക്കുകയും ചെയ്യാം. കുറഞ്ഞ അളവില്‍ കോളിഫോം ബാക്ടീരിയയും അതില്‍ അടങ്ങിയിട്ടുണ്ടാകും. മൃതശരീരം മറവ് ചെയ്യുന്നതിലൂടെയും ദഹിപ്പിക്കുന്നതിലൂടെയും കാര്യമായ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ശരാശരി ഒരു മൃതശരീരം ദഹിപ്പിക്കുമ്പോള്‍ 40 പൗണ്ട് കാര്‍ബണ്‍ ഉത്പാദിപ്പിക്കുന്നു. ദഹിപ്പിക്കുവാന്‍ 30 ഗ്യാലന്‍ ഇന്ധനവും ആവശ്യമാണ്. അതിനെ മറികടക്കാനുള്ള നൂതന മാര്‍ഗ്ഗംകൂടെയാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ്.

സ്വീഡനില്‍ ഇത് നിയമപ്രകാരം അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയും സ്വീഡന്റെ പാതയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. ആദ്യഘട്ടമെന്നോണം ‘ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്’ വാഷിംഗ്ടണ്ണില്‍ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞു. അതേസമയം, എന്നാല്‍ മൃതദേഹത്തോട് അനാദരവ് പുലര്‍ത്തുന്ന രീതിയാണിതെന്ന് കാണിച്ച് നിരവധി പേര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്.