ദേശീയ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായ പെരിന്തല്‍മണ്ണയിലെ ഹോട്ടലിനെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സത്യാവസ്ഥ എന്ത്? ‘മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല’എന്ന് ബില്ലില്‍ എഴുതിക്കൊടുത്ത ഹോട്ടല്‍ ജീവനക്കാരനെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായെങ്കിലും ഹോട്ടലുടമയ്ക്ക് ഇതേ കുറിച്ച് വ്യക്തമായ വിവരമില്ല. പ്രശംസ പിടിച്ചുപറ്റിയ ആ പ്രവര്‍ത്തിയുടെ ക്രെഡിറ്റ് താന്‍ ഏറ്റെടുക്കുന്നില്ലെന്നും തന്‍റെ നല്ലവനായ ജീവനക്കാരനായിരിക്കാമെന്നുമാണ് പെരിന്തല്‍മണ്ണ സബ്രീന ഹോട്ടലിന്റെ ഉടമ സി നാരായണന് പറയാനുള്ളത്. ബാര്‍ ലൈസന്‍സ് നഷ്ടപ്പെട്ടപ്പോള്‍ കുറേ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നിരുന്നെന്നും അക്കൂട്ടത്തില്‍ പെട്ട ആരെങ്കിലുമാകാമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. എന്നാല്‍ പോസ്റ്റിലുള്ളത് തന്‍റെ കഥയാണെന്നും ഈ ബില്‍ താന്‍ ഗൂഗിളില്‍ നിന്ന് എടുത്ത ശേഷം സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയതാണെന്നും അഖിലേഷ് പറഞ്ഞു.
ഈ മാസം ആറിന് എഞ്ചിനീയറിംഗ് ബിരുദധാരിയായ അഖിലേഷ് കുമാര്‍ ഇട്ട പോസ്റ്റാണ് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായത്. പട്ടിണി കാരണം ഹോട്ടല്‍ കണ്ണാടിയിലൂടെ എത്തി നോക്കിയ ഒരു തെരുവു ബാലനും കുഞ്ഞനുജത്തിയ്ക്കും ഭക്ഷണം വാങ്ങിച്ചു കൊടുത്ത ഒരാളുടെ കഥയായിരുന്നു അത്. ഭക്ഷണം വാങ്ങിക്കൊടുത്തതിന്റെ സംതൃപ്തിയില്‍ ബില്‍ ചോദിച്ചപ്പോള്‍ അയാളെ പോലും ഞെട്ടിച്ച ഒരനുഭവമാണ് ഉണ്ടായത്. ‘മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല’ എന്നെഴുതിയ ബില്ലാണ് കിട്ടിയത്.

അഖിലേഷിന്റെ പോസ്റ്റ് ഇങ്ങനെ:

മലപ്പുറത്ത് കമ്പനി മീറ്റിങ്ങിനു പോയതായിരുന്നു അവന്‍ , അതെ മുടങ്ങാതെ നടക്കുന്ന വാര്‍ഷിക സമ്മേളനം …..നൂറു പേര്‍ വന്നു എന്തൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും പൊങ്ങച്ചങ്ങള്‍ പറഞ്ഞു ഇനിയെന്തു എന്ന ചോദ്യ ചിഹ്നവുമായി പോകുന്ന യന്ത്രങ്ങളുടെ സമ്മേളനം …..അത് കൊണ്ട് തന്നെ മനസ്സും യന്ത്രം പോലെയായിരുന്നു ……കരിപുരണ്ട യന്ത്രം പോലെ

മീറ്റിംഗ് കഴിഞ്ഞു , വൈകുന്നേരം ഒരു ലോഡ്ജ് എടുത്തു , ഫ്രഷ് ആയിട്ടു രാവിലെ പോകാമെന്ന് ഓര്‍ത്ത്…വിശപ്പാണേല്‍ പിടി മുറുക്കുന്നു , ഒന്നു കുളിച്ചു ഡ്രെസ്സും മാറി നേരെ അടുത്തു കണ്ട ഹോട്ടലില്‍ കയറി ….എല്ലാവരും ഭക്ഷണം കഴിക്കുന്നു , നല്ല മണവുമുണ്ട് ….മലപ്പുറത്തുകരുടെ ഭക്ഷണത്തിന്റെ കാര്യം പറയുകയേ വേണ്ട ,വിശപ്പിന്റെ കാഠിന്യം വീണ്ടും ഒന്നു കൂടെ ഇരട്ടിയായി …..

രണ്ടു പൊറോട്ടയും ഒരു ചിക്കന്‍ കറിയും ചായയും പറഞ്ഞു , ആവി പറക്കുന്ന സാധനം മുന്നിലെത്തി ….കടയുടെ ജനല്‍ചില്ലിലുടെ രണ്ടു കുഞ്ഞു കണ്ണുകള്‍ അയാള്‍ കണ്ടു …അത് അകത്തേക്കുള്ള എല്ലാവരുടെയും പാത്രങ്ങളിലേക്ക് മാറി മാറി നോക്കുകയായിരുന്നു ….ഒരു ചാക്ക് കെട്ടും കയ്യിലുണ്ടായിരുന്നു ….വിശപ്പിന്റെ വിളിയാണ് , ആരും നോക്കുന്നില്ല എല്ലാവരും കഴിച്ചു കൊണ്ടിരിക്കുന്നു ……

യന്ത്രമായ മനസ്സില്‍ എന്തോ വേദന അറിഞ്ഞു അയാള്‍ , കൈ കൊണ്ട് മാടി അവനെ വിളിച്ചു അകത്തേക്ക് വരാന്‍ , അകത്തേക്ക് വന്നപ്പോളാണ് കണ്ടത് ഒറ്റക്കായിരുന്നില്ല ഒരു കുഞ്ഞു പെണ്‍കുട്ടിയുമുണ്ടായിരുന്നു കൂടെ , പെങ്ങള് കുട്ടിയാണെന്ന് തോന്നി …വന്നപ്പോളെ അയാളുടെ പാത്രത്തിലെക്കായിരുന്നു രണ്ടു പേരുടെയും കണ്ണ് …അവിടെയിരിക്കുവാന്‍ പറഞ്ഞു ….മുഷിഞ്ഞ വസ്ത്രങ്ങള്‍ ആയിരുന്നു രണ്ടു പേരുടെയും , അവര്‍ മുന്നില്‍ രണ്ടു ചെറിയ കസേരകളിലായി ഇരുന്നു …

എന്താ വേണ്ടതെന്നു ചോദിച്ചു കഴിക്കാന്‍ , അപ്പോള്‍ അവന്‍ അയാളുടെ പാത്രത്തിലേക്ക് വിരല്‍ ചൂണ്ടി കാണിച്ചു ..അയാള്‍ വീണ്ടും പൊറോട്ടയും കറിയും ഓര്‍ഡര്‍ ചെയ്തു …അത് അവരുടെ മുന്നില്‍ വന്നു …അവന്‍ കഴിക്കാന്‍ പാത്രത്തിലേക്ക് കയ്യിടാന്‍ പോയപ്പോള്‍ അനിയത്തി അവന്റെ കയ്യില്‍ കേറി പിടിച്ചു , എന്തോ മനസിലായ പോലെ അവന്‍ എണിറ്റു, എന്നിട്ട് അവളെയും കൊണ്ട് കൈ കഴുകുന്ന സ്ഥലത്തേക്ക് പോയി ,അവളവനെ കൈ കഴുകാന്‍ വിളിച്ചതായിരുന്നു ……

എല്ലാവരും ഉറ്റു നോക്കുന്നുണ്ടായിരുന്നു , എന്തോ വലിയ സംഭവം കാണുന്ന പോലെ …അവര്‍ അയാളുടെ മുന്നില്‍ ഇരുന്നു അത് മുഴുവന്‍ കഴിച്ചു , തമ്മില്‍ നോക്കുകയോ ഒന്നും മിണ്ടുകയോ , ചിരിക്കുകയോ ഉണ്ടായിരുന്നില്ല …..എല്ലാം കഴിച്ചു കഴിഞ്ഞു അയാളെ ഒന്നു നോക്കിയിട്ട് കൈ കഴുകി അവര്‍ പോയി …അയാള്‍ അന്നേരവും മുന്നില്‍ വച്ചിരുന്ന ഭക്ഷണം തൊട്ടിരുന്നില്ല , പതുക്കെ തന്റെ വിശപ്പും ദാഹവും ശമിച്ചിരിക്കുന്നതായി അയാളറിഞ്ഞു ….

എന്തൊക്കെയോ മനസ്സിലുടെ മിന്നി മറഞ്ഞു പോയ നിമിഷം , വേഗം കഴിച്ചു തീര്‍ത്തു, ഇനിയൊന്നുറങ്ങണം നല്ല ക്ഷീണമുണ്ട് …. ബില്ലെടുക്കാന്‍ പറഞ്ഞു .അയാള്‍ കൈ കഴുകി വന്നു മേശപ്പുറത്തിരുന്ന ബില്‍ പാഡില്‍ നോക്കി ,,….കണ്ണില്‍ നിന്നും ഇത് വരെ വീഴാതെ സൂക്ഷിച്ച എന്തോ ഒന്നു കവിളിലൂടെ അയാളറിയാതെ ഒലിച്ചിറങ്ങി ……അവിടെ കൌണ്ടറില്‍ ഇരുന്ന തടിച്ച മനുഷ്യനെ മുഖമുയര്‍ത്തി ഒന്നു നോക്കി …അയാളും തിരികെ നോക്കി ചിരിച്ചു …..അതെ പച്ചയായ മനുഷ്യന്റെ യന്ത്രവല്‍കരിക്കപെടാത്ത മനസ്സിന്റെ ചിരി ,നഷ്ടപെട്ടിട്ടില്ല ഒന്നും , …നഷ്ടപെടുകയുമില്ല ….തിരികെ മുറിയിലേക്ക് നടക്കുമ്പോള്‍ അയാളുടെ മനസ്സും വലുതായിരുന്നു , എല്ലാവരും യന്ത്രങ്ങള്‍ പോലെ അല്ലെന്നുള്ള തിരിച്ചറിവും ……

ഹോട്ടലുടമ സി. നാരായണന് പറയാനുള്ളത്

ഇത്തരം സംഭവം എന്റെ അറിവിലില്ല. ബാറായിരുന്നു എന്റെ ഹോട്ടല്‍. ബാര്‍ ലൈസന്‍സ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുറേ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നിരുന്നു. അക്കൂട്ടത്തില്‍ ഉള്ള ആരെങ്കിലുമായിരിക്കും ഈ നന്മ  ചെയ്തതിന് പിന്നില്‍. അയാള്‍ ആരാണെന്ന് അറിയാത്തതിനാല്‍ അഭിനന്ദിക്കാനുമാകില്ല. ഈയടുത്ത് നടന്ന സംഭവമല്ല ഇത്. കുറേ നാള്‍ മുമ്പായിരിക്കാം. ഈ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് നൂറ് കണക്കിന് ഫോണ്‍ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ ക്രെഡിറ്റ് എനിക്ക് വേണ്ട. അത് ചെയ്തത് കാഷ്യറായിരുന്ന എന്റെ ജീവനക്കാരനായിരിക്കാം. രണ്ട് പേര്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കുന്നത് വലിയ കാര്യമല്ല. പൈസയില്ലാതെ ഭക്ഷണത്തിന് വരുന്ന പലര്‍ക്കും ഭക്ഷണം നല്‍കിയിട്ടുണ്ട്.

അഖിലേഷ് പറയുന്നത്:

2013ല്‍ നടന്ന സംഭവമാണിത്. എന്റെ കഥ തന്നെയാണിത്. തിരുവല്ല സ്വദേശിയായ ഞാന്‍ പെരിന്തല്‍മണ്ണയില്‍ റൂം എടുക്കുകയായിരുന്നു. അന്ന് ഹോട്ടലില്‍ നിന്ന് കിട്ടിയ ബില്‍ വീട് ഷിഫ്റ്റ് ചെയ്യുന്നതിനിടെ നഷ്ടമായി. അടുത്താണ് എഴുത്ത് തുടങ്ങിയത്. ഫേസ്ബുക്കില്‍ ഈ അനുഭവം എഴുതുന്നതിനായി ഗൂഗിളില്‍ നിന്ന് ഒരു ബില്ല് സെര്‍ച്ച് ചെയ്ത് എടുക്കുകയായിരുന്നു. ഇത് തന്നെയാവും ആ ഹോട്ടല്‍ എന്നാണ് കരുതുന്നത്. ആ ബില്ലില്‍ അന്ന് എഴുതി തന്നിരുന്നത് ഞാന്‍ അതേ പോലെ ബില്ലില്‍ എഴുതുകയായിരുന്നു. ഇപ്പോഴത്തെ ബില്‍ എന്റെ കയ്യക്ഷരത്തിലാണ്.

ഗൂഗിളില്‍ നിന്ന് ലഭിച്ച ബില്ല്

പോസ്റ്റും സോഷ്യല്‍ മീഡിയയിലെ ചില സംശയങ്ങളും

അഖിലേഷിന്റെ പോസ്റ്റും അതുമായി ബന്ധപ്പെട്ട വാര്‍ത്തയും നിരവധി പേര്‍ക്ക് പ്രചോദനമാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ സബ്രീന ഹോട്ടല്‍ അഖിലേഷ് പറയുന്നത് പോലെ അത്ര സിംപിളല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. ഒരു പോസ്റ്റില്‍ നിന്ന്.

കടപ്പാട് : സൗത്ത് ലൈവ്