ജോജി തോമസ്

കൊറോണക്കാലത്ത് ഏറ്റവുമധികം മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നത് ആരോഗ്യപ്രവർത്തകരാണ്. കാരണം കോവിഡ് ബാധിതരുമായി അടുത്ത് ഇടപഴകാൻ നിർബന്ധിതരാകുന്നതിനാൽ ജീവനു നേരിടുന്ന ഭീഷണി തന്നെയാണ് പ്രധാനം. യുകെയിൽ തന്നെ നൂറോളം ആരോഗ്യ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ കോവിഡ് കാലത്ത് ആധുനിക ജീവിതത്തിൽ അഭിവാജ്യ ഘടകമായ സ്മാർട്ട്ഫോണുകൾ ഉപയോഗശൂന്യമായതിന്റെ റിപ്പോർട്ടുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. യുകെയിൽ തന്നെ ആരോഗ്യ പ്രവർത്തകരായ നിരവധി മലയാളികളുടെ വിലയേറിയ ഫോണുകൾ തകരാറിലായി. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ആൾക്കഹോൾ അംശമുള്ള  വൈപ്സ്കൾ ഉപയോഗിച്ച് സ്മാർട്ട് ഫോണുകൾ അണുവിമുക്തമാക്കുന്നതാണ്.  ഇതുമൂലം സ്മാർട്ട് ഫോണുകളുടെ ടച്ച് സ്ക്രീനിലുള്ള ഓയിൽ റിപലന്റ് “ഒലിയോഫോബിക്” കോട്ടിങ്ങിന് തകരാർ സംഭവിക്കുന്നു.

യുകെയിലെ വെസ്റ്റ് യോർക്ക് ഷെയറിലെ നിവാസിയും, എൻഎച്ച്എസ് ജീവനക്കാരനുമായ ലെനിൻ തോമസ് തന്റെ അനുഭവം മലയാളം യുകെയുമായി പങ്കുവെച്ചു. ജോലിക്കിടയിൽ തൻറെ ഫോൺ സ്ഥിരമായി ആൽക്കഹോൾ വൈപ്സ് ഉപയോഗിച്ച് വൃത്തിയാക്കാറുണ്ടായിരുന്നു എന്നും ഇതുമൂലം ക്രമേണ ഫോൺ ഉപയോഗശൂന്യമായി എന്നും അദ്ദേഹം തൻറെ അനുഭവംവിവരിച്ചു.

ആപ്പിൾ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ചെറിയ നനവുള്ള തുണി ഉപയോഗിച്ച് ഫോണുകൾ വൃത്തിയാക്കാനാണ് ഉപഭോക്താക്കളോട് നിർദ്ദേശിച്ചിരുന്നെങ്കിലും, കൊറോണ വൈറസിന്റെ വ്യാപനത്തേ തുടർന്ന് ചെറിയ രീതിയിൽ അണുനാശിനികൾ ഉപയോഗിക്കാമെന്ന് നിലപാട് എടുത്തിട്ടുണ്ട്. പക്ഷേ ആൽക്കഹോൾ അംശം കലർന്ന അണുനാശിനികൾ ഫോണുകളെ തകരാറിലാക്കാനുള്ള സാധ്യതകൾ വളരെയാണ്. ഓർക്കുക നിങ്ങളുടെ സ്മാർട്ട് ഫോണുകൾ അണുവിമുക്തമായി സൂക്ഷിക്കാൻ ഫോണുകൾ കഴുകുന്നതിന് പകരം കൈകൾ കഴുകി ശുദ്ധിയായി സൂക്ഷിക്കുക.