നോയിഡ: മദ്യപിക്കാന്‍ പണം നല്‍കാതിരുന്ന ഭാര്യയുടെ ചെവി ഭര്‍ത്താവ് മുറിച്ചെടുത്തു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍നേയിഡയിലുള്ള ദാദ്രിയിലാണ് സംഭവം നടന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസെടുത്തതോടെ പ്രതിയായ മുഹമ്മദ് ഷാകില്‍(45) എന്നയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഷാകിലിന്റെ ഭാര്യ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. അമിത മദ്യപാനിയായ ഭര്‍ത്താവ് പണം നല്‍കാത്തതിന് ചെവി മുറിച്ചെടുത്തുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാകിലും ഭാര്യയും തമ്മില്‍ നിരന്തരം വഴക്കടിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്ഥിരമായി ഷാകില്‍ മദ്യപിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ചൊവ്വാഴ്ച്ചയും സമാന പ്രശ്‌നത്തെ ചൊല്ലിയാണ് വഴക്ക് ആരംഭിച്ചത്. തുടര്‍ന്ന് ഷാകില്‍ പണം ആവശ്യപ്പെട്ടു, നല്‍കാതിരുന്നതോടെ മുഖത്ത് നഖം ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും കീഴ് ചെവി മുറിച്ചെടുക്കുകയും ചെയ്തു.

ആക്രമണത്തില്‍ പരിക്കേറ്റ പരാതിക്കാരിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. ഇവരുടെ ബന്ധത്തില്‍ മൂന്ന് കുട്ടികളുമുണ്ട്. പോലീസ് ഷാകിലിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.