സ്വന്തം ലേഖകൻ

ലണ്ടൻ : പൊതുഖജനാവിൽ നിന്ന് പണം എടുക്കാതെ രാജ്യത്തെ സേവിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെന്നും എന്നാൽ ഇനി അതിന് കഴിയില്ലെന്നും ഹാരി രാജകുമാരൻ. ഞായറാഴ്ച വൈകുന്നേരം ചെൽസിയിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന സെന്റബിൾ എന്ന ജീവകാരുണ്യ സംഘടന നടത്തിയ ചടങ്ങിൽ ആണ് ഹാരി വികാരനിഭരനായി സംസാരിച്ചത്. സെന്റിബിൾ തുടങ്ങിവെച്ചതും ഹാരി തന്നെയാണ്. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാലാണ് താനും മേഗനും മാറി നിൽക്കുന്നതെന്ന് ഹാരി പറഞ്ഞു. ” യുകെയെ ഞാൻ സ്നേഹിക്കുന്നു. ഇവിടുന്ന് പോയാലും ഇതെന്റെ വീട് തന്നെയാണ്.” വികാരനിർഭരനായി ഹാരി കൂട്ടിച്ചേർത്തു. ഒപ്പം മേഗനിലൂടെ താൻ എല്ലാ സന്തോഷവും കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇരുവരും പൂർണമായി യുകെ വിട്ടുപോകുകയല്ല എന്നും ഹാരി വ്യക്തമാക്കി.

വസന്തകാലം മുതൽ അവർ രാജകീയ പദവികളിൽ നിന്നും ഔദ്യോഗിക സൈനിക നിയമനങ്ങൾ ഉൾപ്പെടെയുള്ള രാജകീയ ചുമതലകളിൽ നിന്ന് പിന്മാറുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ പണം ഉപയോഗിക്കാതെ, രാജ്ഞിയെയും കോമ്മൺവെൽത്തിനെയും സൈന്യത്തിനെയും സേവിക്കണമെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ ഇപ്പോൾ മറ്റുവഴികൾ ഇല്ലാത്തതിനാൽ രാജകീയ പദവികൾ ഒഴിയുകയാണെന്നും ഹാരി തുറന്നുപറഞ്ഞു. കൊട്ടാരത്തിലെ എല്ലാവരോടും തനിക്കുള്ള സ്നേഹവും നന്ദിയും ഹാരി പങ്കുവെച്ചു. വിവാഹം കഴിഞ്ഞ നാളുകളിൽ ഈ രാജ്യത്തെ സേവിച്ച് കൂടെ നിൽക്കാൻ ആണ് തങ്ങൾ ആഗ്രഹിച്ചതെന്നും അതിനാൽ തന്നെ ഇപ്പോൾ ഹൃദയവേദനയോടെയാണ് പടിയിറങ്ങുന്നതെന്നും ഹാരി പറഞ്ഞു. മേഗനുവേണ്ടിയാണ് താൻ ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഹാരി വ്യക്തമാക്കി.

ഹാരി രാജകുമാരനും മേഗനും രാജകീയ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും അമിത മാധ്യമശ്രദ്ധയെക്കുറിച്ചും സംസാരിച്ചു. അമ്മയുടെ മരണത്തിലേക്ക് നയിച്ച അതേ ശക്തികൾക്ക് ഭാര്യ ഇരയായെക്കാമെന്ന് ഭയന്നതായി ഹാരി പറഞ്ഞു. താനും മേഗനും സേവനജീവിതം തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തുടർന്നുള്ള ജീവിതം രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായും വിനിയോഗിക്കുമെന്ന് ഉറപ്പ് നൽകിയാണ് ഹാരി, തന്റെ വികാരനിർഭരമായ പ്രസംഗം അവസാനിപ്പിച്ചത്.