ആഭ്യന്തര ട്വന്റി 20 മത്സരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. അടുത്തമാസം കൊല്‍ക്കത്തയില്‍ നടക്കുന്ന ഐസിസി എക്‌സിക്യൂട്ടീവില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണയോടെയാണ് ഈ നീക്കം. ആഭ്യന്തര ട്വന്റി 20 മത്സരങ്ങളുടെ എണ്ണക്കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റിനേയും കളിക്കാരേയും ബാധിക്കുന്നുണ്ട്. കളിക്കാര്‍ക്ക് പണം കിട്ടുന്നുണ്ട് എങ്കിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ധാരാളമായി വരുന്നുണ്ട്. മാത്രമല്ല ചെറിയ ഫോര്‍മാറ്റിനോടാണ് കാണികള്‍ക്കും താല്‍പര്യം. ഇത് ടെസ്റ്റ് ക്രിക്കറ്റിനെ കാര്യമായി ബാധിക്കുന്നു. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഐസിസി നിയന്ത്രണം കൊണ്ടുവരുന്നത്. ഇതിനായി ചില നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ തയ്യാറാക്കിയിട്ടുണ്ട്.

32 വയസിന് താഴെയുള്ള കളിക്കാര്‍ വര്‍ഷത്തില്‍ മൂന്ന് ആഭ്യന്തര ടീ20 ലീഗില്‍ കൂടുതല്‍ കളിക്കരുത്, 2023 മുതല്‍ ആറ് മാസം അന്താരാഷ്ട്ര ക്രിക്കറ്റിന് വേണ്ടി ആഭ്യന്തര ലീഗുകള്‍ക്ക് സമയം ഒഴിച്ചിടണം, കളിക്കാരുടെ നിയമനത്തുകയുടെ 20 ശതമാനം അവരുടെ രാജ്യത്തിന്റെ ബോര്‍ഡുകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുക, ആഭ്യന്തര ലീഗിലെ വിദേശ കളിക്കാരുടെ എണ്ണം നിജപ്പെടുത്തുക, കളിക്കാനുള്ള സാഹചര്യത്തിന്റേയും വേതനത്തിന്റേയും നിലവാരം ഏകീകരിക്കുക തുടങ്ങിയവയാ്ണ് നിര്‍ദേശങ്ങള്‍.

ആഭ്യന്തര ട്വന്റി 20 ലീഗുകള്‍ കാര്യമായി ബാധിച്ചിട്ടുള്ളത് വെസ്റ്റീന്റീസിനെയാണ്. അതിനാല്‍ തന്നെ വിന്റീസ് ബോര്‍ഡാണ് ഈ വിഷയത്തില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. എന്നാല്‍ പുതിയ നിബന്ധനകള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ കാര്യമായി ബാധിക്കില്ല. നിലവില്‍ ഐപിഎല്‍ ബോര്‍ഡിന് 20 ശതമാനം നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ഇന്ത്യന്‍ കളിക്കാരെ ബിസിസിഐ മറ്റ് രാജ്യത്തെ ആഭ്യന്തര ലീഗുകള്‍ക്ക് വിടാറുമില്ല.