ഇംഗ്ലണ്ടില്‍ ഈ മാസം തുടങ്ങുന്ന ഏകദിന ലോക കപ്പിനുളള സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചു. കിരീട വിജയികള്‍ക്ക് നാല് മില്യണ്‍ ഡോളറാണ് (29 കോടി രൂപ) കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് മില്യണ്‍ ഡോളറും (15 കോടി രൂപ) ലഭിക്കും. 10 ടീമുകളാണ് ഇപ്രാവശ്യത്തെ ലോക കപ്പില്‍ മത്സരിക്കുന്നത്.

10 മില്യണ്‍ ഡോളറാണ് ആകെ സമ്മാനത്തുക. ഏകദിന ലോക കപ്പുകളുടെ ചരിത്രത്തില്‍ കിരീടം നേടുന്ന ടീമിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണത്തേത്.

സെമിഫൈനലില്‍ പരാജയപ്പെടുന്ന ടീമുകള്‍ക്ക് 800,000 ഡോളര്‍ വീതമാണ് ലഭിക്കുക. ലീഗ് ഘട്ടത്തിലെ ഓരോ മത്സരങ്ങളിലും ജയിക്കുന്ന ടീമുകള്‍ക്ക് 40,000 ഡോളര്‍ വീതം ഇന്‍സെന്റീവായി ഐസിസി നല്‍കും. ലീഗ് ഘട്ടം കടന്നെത്തുന്ന ടീമുകള്‍ക്ക് ബോണസെന്ന രീതിയില്‍ 100, 1000 ഡോളറും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇത്തവണ നല്‍കും.

ലോക കപ്പില്‍ ലീഗ് ഘട്ടത്തില്‍ മാത്രം 45 മത്സരങ്ങളാണുള്ളത്. മെയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലെ 11 വേദികളിലായാണ് ഇത്തവണ ലോക കപ്പ് നടക്കുന്നത്.