ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഐസിസി തള്ളി. ഐസിസിക്ക് ക്രിക്കറ്റ് കാര്യങ്ങളില്‍ മാത്രമേ നിലപാടെടുക്കാന്‍ കഴിയൂ എന്ന് ഐസിസി നിലപാടെടുത്തു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ കത്തുനല്‍കിയത്

ഭീകര പ്രവർത്തനങ്ങൾക്ക് ഉൽഭവമാകുന്ന രാജ്യങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള കത്ത് ബിസിസിഐ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) അയച്ചിരുന്നു. ‘‘ജൂൺ 16 (ഇന്ത്യ–പാക്ക് ലോകകപ്പ് മൽസരത്തീയതി) വളരെ അകലെയാണ്. അതു കൊണ്ട് സർക്കാരുമായി ആലോചിച്ചതിനു ശേഷം സാവധാനത്തിൽ തീരുമാനമെടുക്കും..’’– ബിസിസിഐ ഭരണസമിതി തലവൻ വിനോദ് റായ് അറിയിച്ചു. ലോകകപ്പിൽ ഇന്ത്യൻ താരങ്ങളുടെ സുരക്ഷയിൽ കൂടി ആശങ്കയുള്ളതിനാലാണ് ഐസിസിക്ക് കത്തയച്ചതെന്നും റായ് പറഞ്ഞു.

പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കുന്നതിൽ താരങ്ങൾ വ്യത്യസ്ത നിലപാടെടുത്തത് വാർത്തയായിരുന്നു. പാക്കിസ്ഥാനെതിരെ കളിക്കാതെ ഇന്ത്യ രണ്ടു പോയിന്റ് അടിയറവ് വയ്ക്കരുതെന്നും എല്ലായ്പ്പോഴും പോലെ അവരെ കളിച്ചു തോൽപ്പിക്കണമെന്നുമായിരുന്നു മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ അഭിപ്രായം. സർക്കാരും ബിസിസിഐയും സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കുമെന്നായിരുന്നു ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ വാക്കുകൾ.