ഇടുക്കി: ഇടുക്കി അണക്കെട്ട് ഉടന്‍ തുറക്കേണ്ടി വരില്ലെന്ന് വിലയിരുത്തല്‍. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. 19.138 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഡാമിലേക്ക് ഒഴുകിയെത്തിയത്. ഇപ്പോള്‍ 2395.84 അടിയാണ് ജലനിരപ്പ്. ജലനിരപ്പ് 2395 അടിയെത്തിയതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഷട്ടര്‍ ട്രയല്‍ റണ്‍ നടത്തുന്നത് മഴയും നീരൊഴുക്കും അനുസരിച്ചു മാത്രമേ തീരുമാനിക്കൂ എന്ന് ജില്ലാ കളക്ടര്‍ നേരത്തേ അറിയിച്ചിരുന്നു.

ജലനിരപ്പ് 2397 അടിയായി ഉയര്‍ന്നാല്‍ ട്രയല്‍ റണ്‍ നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 2399 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. അതിനുശേഷം 24 മണിക്കൂര്‍ കൂടി കഴിഞ്ഞേ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കൂ. ജലനിരപ്പ് 2400 അടിയായതിനു ശേഷം ഷട്ടറുകള്‍ തുറന്നാല്‍ മതിയെന്നാണ് ഡാം സേഫ്റ്റി ആന്‍ഡ് റിസര്‍ച്ച് എന്‍ജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തല്‍.

2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ചൊവ്വാഴ്ച അണക്കെട്ടുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഡാം സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംഭരണിയുടെ ഇനി നിറയാന്‍ ബാക്കിയുള്ള ഭാഗത്തിന് വിസ്താരം ഏറെയായതിനാല്‍ നീരൊഴുക്ക് ശക്തമാണെങ്കിലും സാവധാനമേ പരമാവധിയിലേക്ക് എത്തുകയുള്ളു. മഴ കുറയുകയും നീരൊഴുക്കിന്റെ ശക്തി കുറയുകയും ചെയ്തതിനാല്‍ ഡാം തുറക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍.