കൊറോണ വൈറസ് പകർച്ചവ്യാധി നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും വ്യാപിക്കുമെന്ന് ഹോങ്കോങ്ങിലെ പ്രമുഖ പബ്ലിക് ഹെൽത്ത് എപ്പിഡെമോളജിസ്റ്റിന്‍റെ മുന്നറിയിപ്പ്. അടുത്തിടെ ചൈന സന്ദർശിച്ചിട്ടില്ലാത്തവരിലും കൊറോണ വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. അത് ഒരു ‘മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ പറഞ്ഞിരുന്നു. ആ മഞ്ഞുമലയുടെ വലുപ്പവും ആകൃതിയും എങ്ങിനെ കണ്ടെത്തും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യമെന്ന് ഹോങ്കോംഗ് സർവകലാശാലയിലെ പബ്ലിക് ഹെൽത്ത് മെഡിസിൻ വിഭാഗം മേധാവി പ്രൊഫ. ഗബ്രിയേൽ ല്യൂംഗ് പറയുന്നു.

രോഗം ബാധിച്ച ഓരോ വ്യക്തിയില്‍ നിന്നും 2.5 ഓളം ആളുകളിലേക്ക് വൈറസ് പകരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. അത് 60-80% ജനങ്ങളിലേക്ക് വ്യാപിക്കുന്ന തരത്തില്‍ എത്തിയേക്കാം. ലോകമെമ്പാടും പകർച്ചവ്യാധി വർദ്ധിച്ചുവരുന്നത് പ്രധാന പ്രശ്നമാണ്. വൈറസിന്‍റെ വ്യാപനം തടയാൻ ചൈന സ്വീകരിച്ച കടുത്ത നടപടികൾ ഫലപ്രദമാണോയെന്ന് കണ്ടെത്തുക എന്നതും അതിനേക്കാള്‍ പ്രധാനമാണ്.

ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍ 99% കേസുകളും ചൈനയിൽ ആണെങ്കിലും ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കും അത് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ചൈനയിൽ ചൊവ്വാഴ്ച അർദ്ധരാത്രി വരെ റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കു പ്രകാരം 97 ഇന്നലെ മരണപ്പെട്ടത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 108 മായി താരതമ്യം ചെയ്യുമ്പോള്‍ മരണ സംഖ്യയില്‍ 10.2% ഇടിവ് രേഖപ്പെടുത്തിയെന്നത് ആശ്വാസ വാര്‍ത്തയാണ്. ചൊവ്വാഴ്ച അർദ്ധരാത്രി വരെ 2,015 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നാണ് ചൈനയുടെ ആരോഗ്യ കമ്മീഷൻ പറയുന്നത്. തിങ്കളാഴ്ച ഇത് 2,478 ആയിരുന്നു. 18.6 ശതമാനം ഇടിവ്. ചൈനയിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇപ്പോൾ 44,653 ആണ്.