ബിഗ് ബോസില്‍ കയറിയതില്‍ പിന്നെ ശ്രീശാന്തിന് ഒരേ വെളിപ്പെടുത്തലുകളാണ്. സത്യസന്ധത തെളിയിക്കാനുള്ള വേദിയായിട്ടാണ് ശ്രീ ബിഗ് ബോസിനെ കണ്ടിരിക്കുന്നതെന്ന സംശയം ഇല്ലാതില്ല. ഇപ്പോഴിതാ വാതുവെപ്പ് വിവാദവുമായി വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു.

ചെയ്യാത്ത കുറ്റത്തിന് എല്ലാവരും തന്നെ കുരിശിലേറ്റുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്ന് ശ്രീശാന്ത് പറയുന്നു.ബിഗ്ബോസില്‍ തനിക്കൊപ്പമുള്ള മറ്റു മത്സരാര്‍ത്ഥികളോടാണ് ശ്രീശാന്ത് വെളിപ്പെടുത്തല്‍ നടത്തിയത്. വാതുവെപ്പുകാരില്‍ നിന്ന് 10 ലക്ഷം രൂപ മേടിച്ച് ഞാന്‍ ഒത്തുകളിച്ചെന്നായിരുന്നു ആരോപണം.

എനിക്കെതിരെ ഇക്കാര്യത്തില്‍ തെളിവുണ്ടെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍, ജീവിതത്തിലിതു വരെ ഞാന്‍ വാതുവെപ്പുകാരുമായി ബന്ധപ്പെട്ടിട്ടില്ല. ഒത്തുകളിച്ചിട്ടുമില്ല. തകര്‍ന്നുപോയ ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു.

അടുത്ത സുഹൃത്തുക്കള്‍ പോലും ഞാന്‍ ഒത്തുകളിച്ചെങ്കിലും അതുപോട്ടെ എന്ന രീതിയിലാണ് പെരുമാറിയത്. ഇന്ത്യയിലെ സ്റ്റേഡിയങ്ങളില്‍ കാലുകുത്താന്‍ പോലും എനിക്കിപ്പോള്‍ അനുവാദമില്ല. ഭാവിയില്‍ എന്റെ മക്കള്‍ ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയാല്‍ അതു കാണാന്‍ എനിക്കെങ്ങിനെ കഴിയുമെന്നും പൊട്ടിക്കരഞ്ഞ് ശ്രീശാന്ത് ചോദിച്ചു.

അതേസമയം, ഇതിനിടയില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ വന്ന രാജസ്ഥാന്‍ റോയല്‍സ് മുന്‍ ഉടമ രാജ് കുന്ദ്രയ്ക്ക് വായടപ്പിക്കുന്ന മറപടി നല്‍കി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി. ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍ കളേഴ്സ് ടിവി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ശ്രീശാന്തിനെ കളിയാക്കി ‘എപ്പിക്’ എന്ന് ചിരിക്കുന്ന ഇമോജി സഹിതം പരിഹാസപൂര്‍വം കമന്റിട്ട കുന്ദ്രയെ സോഷ്യല്‍ മീഡിയ തേച്ചൊട്ടിച്ചിരുന്നു.

രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കുമ്പോള്‍ തന്റെ ഭര്‍ത്താവിന് നല്‍കാനുള്ള പ്രതിഫലം പോലും നല്‍കാത്ത വ്യക്തിയാണ് ഇയാളെന്ന് ഭുവനേശ്വരി കുന്ദ്രയ്ക്കെതിരേ ആഞ്ഞടിച്ചു. വാതുവെപ്പിന് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടും ഇവിടെ കമന്റ് ചെയ്യാന്‍ ഇയാള്‍ കാണിച്ച തന്റേടമാണ് ‘എപ്പിക്’. വാതുവെപ്പ് വിവാദത്തില്‍ ശ്രീ കുറ്റക്കാരനല്ലെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടുള്ളതാണെന്ന് ഭുവനേശ്വരി കുറിച്ചു.