ഐഐടി ഖൊരഗ്പൂറില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. നാലാം വര്‍ഷ എയറോസ്പെയ്സ് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ എന്‍ നിഥിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സഹപാഠികള്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ് നിഥിന്‍. എസ്ബിഒ ഓച്ചിറ ബാങ്ക് മാനേജര്‍ നാസറിന്റെയും റെയില്‍വേ ജീവനക്കാരി നദിയുടേയും മകനാണ്.
രാവിലെ മുറി തുറക്കാത്തതില്‍ സംശയം തോന്നിയ വിദ്യാര്‍ത്ഥികള്‍ ജനല്‍ തുറന്നു നോക്കിയപ്പോഴാണ് നിഥിനെ റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മുറിയുടെ വാതില്‍ പൊലീസ് വന്നതിനു ശേഷമാണ് തുറക്കാന്‍ സാധിച്ചത്. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് ഐഐടി അധികൃതര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം പൊലീസ് അന്വേഷിച്ചു വരികയാണെന്ന് മിഡ്‌നാപൂര്‍ എസ്പി ഭാരതി ഘോഷ് പറഞ്ഞു.

ഈ വര്‍ഷം ഇത് മൂന്നാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണ് ഐഐടിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി 16ന് രാജസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ലോകേഷ് മീന ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. മാര്‍ച്ച് 30ന് ആന്ധ്ര സ്വാദേശിയായ സന ശ്രീ രാജും ഐഐടിയില്‍ ആത്മഹത്യ ചെയ്തിരുന്നു.