ഇളയരാജയ്ക്ക് പണത്തോടുള്ള ആര്‍ത്തിയും അഹങ്കാരവുമാണെന്ന് സഹോദരന്‍ ഗംഗൈ അമരന്‍. പൊതുവേദികളില്‍ തന്റെ പാട്ടുകള്‍ പാടുന്നതില്‍ നിന്ന് വിലക്കി ചിത്രയ്ക്കും എസ്.പി.ബാലസുബ്രഹ്മമണ്യത്തിനും ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗംഗൈ അമരന്‍ രൂക്ഷ വിമര്‍ശനവുമായെത്തിയിരിക്കുന്നത്.സംഗീതത്തെ വെറും കച്ചവടമാക്കിക്കൊണ്ടുള്ള രാജയുടെ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇത്തരം നടപടികളിലൂടെ രാജയുടെ അഹങ്കാരവും പണത്തോടുള്ള ആര്‍ത്തിയുമാണ് പ്രകടമാകുന്നതെന്നുമാണ് അമരന്‍ പ്രതികരിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് പാടനാണ് സംഗീതസംവിധായകര്‍ സംഗീതം ഒരുക്കുന്നത്. ജനങ്ങള്‍ക്ക് പാടാനും ആസ്വദിക്കാനുമുള്ള ഗാനങ്ങള്‍ മറ്റുള്ളവര്‍ പാടരുതെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ല. അത് പുതുതലമുറക്കാര്‍ പാടുന്നത് ആസ്വദിക്കുകയാണ് വേണ്ടതെന്നും അമരന്‍ പറയുന്നു.ആളുകള്‍ പറയുന്നത് കേട്ട് ബുദ്ധിയില്ലാതെ ഇളയരാജ ഓരോന്നും ചെയ്തു കൂട്ടുകയാണെന്നും അത് ഒരിക്കലും അംഗീകരിച്ച് തരാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശരാജ്യങ്ങളില്‍ നടക്കുന്ന ഒരു സംഗീത പരിപാടിയ്ക്കിടെയാണ് ഇളയരാജയുടെ വക്കീല്‍ നോട്ടീസ് എസ്.പി.ബിയ്ക്കു ലഭിക്കുന്നത്. പകര്‍പ്പവകാശ നിയമം ചൂണ്ടിക്കാട്ടിയാണ് തന്റെ ഗാനങ്ങള്‍ പൊതുവേദികളില്‍ പാടരുതെന്ന് രാജ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ തന്നെ ഇനി മുതല്‍ ഇളയരാജയുടെ ഗാനങ്ങള്‍ താന്‍ പാടില്ലെന്ന് എസ്.പി.ബി അറിയിക്കുകയും ചെയ്തിരുന്നു.