പുതുവർഷം പിറന്നതോടെ കേരളം തണുപ്പിന്റെയും കുളിരിന്റെയും പുതപ്പിനടിയിലേക്ക്. സംസ്ഥാനത്ത് സമതല പ്രദേശങ്ങളിൽ ഇന്നലെ ഏറ്റവും കുറവു താപനില കോട്ടയത്താണ് രേഖപ്പെടുത്തിയത്– 19 ഡിഗ്രി.

പത്തനംതിട്ടയിലും ശബരിമലയിലും താപനില 20–21 ഡിഗ്രിയായി താണു. എന്നാൽ മൂന്നാർ ഉൾപ്പെടെ ഉയർന്ന പ്രദേശങ്ങളിലും ഹൈറേഞ്ചിലും താപനില മൂന്നു ഡിഗ്രിയായി. ചിലയിടത്ത് മൈനസ് താപനില രേഖപ്പെടുത്തിയതായും സൂചനയുണ്ട്. ഊട്ടിയിലും കൊടൈക്കനാലിലും ഏഴു ഡിഗ്രിയും വാൽപ്പാറയിൽ 5 ഡിഗ്രിയുമാണ്. മഞ്ഞിന്റെ ആവരണത്തിൽ പൊതിഞ്ഞാണ് കേരളം ഇന്നലെ കണ്ണുതുറന്നത്.

മഴ മേഘങ്ങൾ അകന്ന് ആകാശം തെളിഞ്ഞതോടെയാണ് തണുപ്പ് മറനീക്കി പുറത്തെത്തിയത്. ക്രിസ്മസ് തലേന്ന് വരെ മഴ പെയ്തത് തണുപ്പിന്റെ വരവിന് തടസ്സമായി. അതേ സമയം ആൻഡമാൻ തീരത്ത് ന്യൂനമർദം രൂപമെടുക്കുന്ന ന്യൂനമർദം കേരളത്തിൽ വലിയ മഴയായി എത്തുകയില്ലെന്നാണ് നിരീക്ഷണം.

കഴിഞ്ഞ 50 വർഷത്തിനിടയിൽ ന്യൂഡൽഹിയിലെ ഏറ്റവും തണുപ്പേറിയ മൂന്നാമത്തെ ഡിസംബർ മാസമാണ് ഇതെന്ന് കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു. 6.7 ‍ഡിഗ്രിയാണ് ഇപ്പോഴത്തെ ശരാശരി താപനില.