ബിറ്റ്‌കോയിന്‍ ക്രിപ്‌റ്റോകറന്‍സി എന്നിവയുടെ ക്രയവിക്രയങ്ങളില്‍ ചട്ടങ്ങള്‍ കൊണ്ടുവരണമെന്ന് ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡ്. ഡിജിറ്റല്‍ ടോക്കണുകളുടെ കാര്യത്തില്‍ നിയന്ത്രണ സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിന് ലോക രാജ്യങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും ലഗാര്‍ഡ് പറഞ്ഞു. ഡിജിറ്റല്‍ കറന്‍സി ഉപയോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് ചട്ടങ്ങള്‍ കൊണ്ടുവരുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നേരത്തെ ഡിജിറ്റല്‍ കറന്‍സി മേഖലയില്‍ നിയന്ത്രണങ്ങള്‍ അത്യന്താപേക്ഷികമാണെന്ന് ലഗാര്‍ഡ് പറഞ്ഞിരുന്നു.

കമ്പ്യൂട്ടര്‍ യുഗത്തില്‍ കണ്ടെത്തിയിരിക്കുന്ന ചില ടെക്‌നോളജികള്‍ നമ്മുടെ ജീവിതത്തെ തന്നെ തിരുത്തി എഴുതിയിട്ടുള്ളവയാണ്. നമ്മുടെ നിക്ഷേപങ്ങളിലും സൂക്ഷിപ്പുകളിലും ഇതര പണമിടപാടുകളിലും ക്രിപ്‌റ്റോ അസറ്റുകള്‍ക്ക് കാര്യമായ സ്വാധീനമുണെന്നും ലഗാര്‍ഡ് പറയുന്നു. ക്രിപ്‌റ്റോ അസറ്റുകള്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി വിനിയോഗിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് അവ ഉപഭോക്താക്കളുടെയും അതോറിറ്റികളുടെയും വിശ്വാസ്യതയും പിന്തുണയും നേടിയെടുക്കണം. ക്രിപ്‌റ്റോ ഇടപാടുകള്‍ സംബന്ധിച്ച ചട്ടങ്ങള്‍ കൊണ്ടു വരുന്നതിനായി ഗ്ലോബല്‍ റെഗുലേറ്ററി സംവിധാനം ആവശ്യമാണ്. ഡിജിറ്റല്‍ കറന്‍സികള്‍ക്ക് അതിര്‍ത്തികള്‍ ബാധകമല്ലാത്തതുകൊണ്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം അത്യാവശ്യമാണെന്നും ലഗാര്‍ഡ് പറയുന്നു.

ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്ക് നിയന്ത്രണം സംവിധാനം കൊണ്ടുവരുന്നതിനായി ലോകബാങ്കിന് സഹായ സഹകരണങ്ങള്‍ ആവശ്യമാണ്. ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിന് തടയിടാനായി ചട്ടങ്ങള്‍ സഹായകമാവുമെന്നും ലഗാര്‍ഡ് വ്യക്തമാക്കുന്നു. നിയന്ത്രണ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനും ചട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനും ആവശ്യമായ ചര്‍ച്ചകളും രൂപപ്പെടുത്തിയെടുക്കുന്നതിന് മുന്‍കൈയെടുക്കാന്‍ ലോകബാങ്കിന് കഴിയുമെന്ന് ലഗാര്‍ഡ് വ്യക്തമാക്കി. ഡിജിറ്റൽ കറൻസി രംഗത്ത് വരാനിരിക്കുന്ന മാറ്റങ്ങൾ ശുഭസൂചകമാണെന്നാണ് പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.